Posts

Showing posts from October, 2020

പുൽവാമയിൽ പൊലിഞ്ഞ വസന്തം !

  ചോരയും ഗന്ധകവും മതവും  മണക്കുന്ന അക്ഷരങ്ങൾ ഒരു കൂട്ടായ്മയ്ക്കായ് കേണു . രാത്രിയുടെ അന്ത്യയാമത്തിൽ ഞാൻ പുൽവാമയെയോർത്തു . മഞ്ഞ് വീണ് നനഞ്ഞലോഹക്കൂമ്പാരത്തിൽ കത്തിയെരിഞ്ഞ സീറ്റുകളിൽ കിനാവുകളിൽ അമ്മയെയോർത്ത പ്രണയിനിയെ ചുംബിച്ച കുഞ്ഞുങ്ങളെ തലോടിയ ശരീരങ്ങൾ എഴുന്നേറ്റിരിക്കുന്നതായി കണ്ടു . അവർ ചർച്ചയിലായിരുന്നു. രാജ്യ രാജ്യാന്തര പ്രശ്നങ്ങൾ കൈവിട്ടവർ  കുടുംബാംഗങ്ങളുടെ പേർ മന്ത്രിക്കുന്നുണ്ടായിരുന്നു . " ഉമേ ... സുമിതേ... എന്നൊക്കെ അവ്യക്ത നാമങ്ങൾ കേട്ടു .. ഉറക്കത്തിലെഴുന്നേറ്റ ഒരു സ്ത്രീ ശബ്ദവും "ഓ ...." വസന്തം  ഓരോ നാടുകൾ തേടി പോകുകയാണ് . ഔദ്യേഗിക ചടങ്ങുകൾ കഴിഞ്ഞ് ഞാനും നീയും  മാത്രമാവുന്ന സമയത്ത് ഞാനെന്റെ രാജ്യസ്നേഹം  പ്രകടിപ്പിക്കും ... വസന്തം  വേനൽച്ചെടികളെ തേടിപ്പോവുകയാണ് . തളിർക്കാൻ !! തളിർപ്പിക്കാൻ !!

പറ്റിപ്പ്

   ആദർശത്തിൽ കഴമ്പില്ല . അത് പ്രയോഗിക്കുമ്പോൾ പതിരില്ല . ദുരാഗ്രഹങ്ങൾ ചുമടുചുമടായി വന്ന് അടയിരിക്കുമ്പോൾ കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിലുകളായത് പിറക്കുന്നു . അറിയാതെ പോറ്റി വളർത്തപ്പെടുന്നു . കാക്കകളുടെ ആഹാരവും പറ്റി കുയിലുകളായി തന്നവ വളരുന്നു . വിത്തിട്ടവന് ജാള്യമില്ല . മറ്റു കാക്കക്കൂടുകൾ തേടിപ്പിടിക്കാലൊ . കരുതലോടെ  വളർത്തിയിട്ടും കാക്കയ്ക്കൊടുവിൽ കല്ലേറ് . കുയിലിന് ആസ്ഥാന പട്ടവും .

വവ്വാലുകൾ

  തലകീഴായ് തൂക്കം. രാക്കാറ്റേറ്റ് രാപ്പൂഗന്ധമേറ്റ് ഇരുൾ നിലങ്ങളിലൂടെ. സഞ്ചാര വേഗങ്ങളുടെ തുഴച്ചിൽ ദൂരങ്ങൾ . ജീവിതപ്പെരുമയുടെ തട്ടിൻപുറ സംഗമങ്ങൾ. രാത്രീഞ്ചരന്മാരുടെ  കേളീ വിലാസങ്ങളുടെ ദൃക്‌സാക്ഷികൾ. ഗന്ധർവ്വയാമങ്ങൾ തുറക്കുന്ന നിശാ ജാലകങ്ങൾ. നിലാവീഥിയിലൂടെ സുവർണ്ണമയൂരമായ് ഗന്ധർവ്വൻ . അകത്തളങ്ങളിൽ നിന്ന് പുറത്ത് വരുന്ന സുലക്ഷണമാർ നിദ്രാടന സുഖത്തിൽ സർവ്വ സുഗന്ധിയായി പൂത്തുലയുന്നു . അന്ത്യയാമ നേരങ്ങളിൽ മടക്കത്തിന്റെ നേർത്ത വിഷാദച്ഛവിയുമായ് നിർവൃതിയോടെ ഗന്ധർവ്വമാർ . ഒരു പകലിന്റെ ഒരു സത്യത്തിന്റെ കടന്നുവരവിൽ കള്ളങ്ങളുടെ പെരും കലവറകളിൽ ഞാനിന്നും ഒരു തലകീഴ്തൂങ്ങി നിൽപ്പുകാരൻ..

ഈ എം എസ്

 കാലത്തിൻ നിലവിളി കേട്ടെത്തിയോൻ  കാലാതിവർത്തിയാം ചിന്തകളേകിയോൻ കരാള കേരളത്തെ മരാളക്കുതിപ്പിൻ - സംഗമ യാഗഭൂമിയാക്കിയോൻ ...

ചന്ദ്രായനം

  പകലിന്റെ സുവർണ്ണ പ്രഭയിൽ വിവർണ്ണനായി ചരിയ്ക്കുമ്പോൾ വരാനിരിയ്ക്കുന്ന  നീലരാവുകളെയോർക്കും ഞാൻ . രാവിനെന്ത് ഭംഗിയെന്നൊരു കവി ചൊല്ലുമ്പോഴും  അതെന്നെ ചേർത്തെന്നറിയുന്നു . ഇളകുന്ന നിഴലുകൾ . ചന്ദനചാർത്തിലമർന്ന  നിഗൂഢതകളുടെ  മേലാപ്പുകളിഞ്ഞ പ്രൌഢഗഭീരതയിൽ ചിലങ്കകൾ ചിതറിയ ദൈന്യത്തിൽ കളിയരഞ്ഞാണങ്ങളഴിഞ്ഞ അഭൗമ സൗന്ദര്യത്തിൽ നിന്ന് എന്നിലേയ്ക്കൊഴുകിയെത്തുന്ന ഗദ്ഗദലാവ .. ഏതോരു യാമത്തിൽ കുളിരലകളിളക്കി  വിയർപ്പാറ്റി രാവൊതുങ്ങി മാറുമ്പോൾ ഞാൻ പ്രഭകെട്ട് വിവശനാവുമ്പോൾ അർത്ഥമയക്കത്തിന്റെ സുഖലഹരിയിൽ നിങ്ങളെയൊന്നു കൂടി പുൽകി യാത്രയാവുന്നു . നിങ്ങളുടെ  പകൽ യാഥാർത്ഥ്യങ്ങളുടെ മേളപെരുക്കങ്ങളും പകൽപ്പൂരങ്ങളും അനുഭവിച്ചറിയുമ്പോൾ  എന്റെ നിലാശോഭയെ നിങ്ങൾ മറക്കും ... ഞാനപ്പോഴും നിങ്ങൾക്കാണുന്ന വെള്ളിവെളിച്ചത്തിൽ ഒരാകാശത്തോണിയിലങ്ങിനെ സഞ്ചാരദൂരങ്ങൾ പിന്നിടുകയാവും .....

ക്ലോക്ക്

  സമയത്തെ കാലത്തെ ഉന്തിക്കൊണ്ടുപോവുന്നത് എന്നഹങ്കാരം ഒരൊറ്റ ബേറ്ററി ചീയ്യലിൽ ഇല്ലാതായിപ്പോവുന്നു ..

കൊയ്ത്തുകാലം

 പറഞ്ഞതെല്ലാം  പതിരല്ലെന്നറിക നീ നീ വിതച്ചതെല്ലാം  മുളച്ചുപൊങ്ങുന്നു വിളഞ്ഞതെല്ലാം മൊഴി മുത്തെന്നറിക നീ . പകർന്നതെല്ലാം പകുത്തെടുത്തോർ ഞങ്ങളതിന്റെ  രുചിഭേദമറിഞ്ഞോർ . വിറ്റു തിന്നോർ ഞങ്ങളീ ഭൂമിയെ കാടിനെ ,വായുവിനെ പ്രപഞ്ചത്തെയൊക്കെയും. തിന്നുന്മത്തരായോർ  ഞങ്ങളിന്ന് നിന്നെയറിവീല .. കാടിൻ ,പുഴതൻ വിളി കേൾക്കുന്നു ദൂരെ ദുഷിച്ച വായു വലിച്ചു കേറ്റി നിന്നെ തെറി പറഞ്ഞുന്മത്തരാവുന്നു . ഒരു കല്ലെടുക്കുന്നു നിൻ നെറ്റിമേലെറിയുന്നു . ഇറ്റി വീഴുന്നു ചോരയല്ലത് കാട്ടരുവിയാണ് ,പച്ചമണ്ണിൻ ഗന്ധമതേതോ കാട്ടു- പൂക്കൾ തൻ ഗന്ധമോ ?

വെറുതെയൊരു സ്വപ്നം

  പരാജിതരെ അടക്കിയ സമതലത്തിൽ നിൽക്കുന്നു . പൂവിടുന്ന എല്ലാ ചെടികളും വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം . മാലാഖമാർ പൂത്തോട്ടം നനയ്ക്കുന്നു  പൂന്തോട്ടത്തിൽ നടുക്കൊരു കുഴൽ ആകാശത്തേയ്ക്ക് നീരാവി ചീറ്റുന്ന വായു മണ്ണിന്നടിത്തട്ടിൽ നിന്നും മുകളിലോട്ട് . നിശ്വാസവായുവിന്റെ ഗന്ധം .. പരാജിതരുടെ ഗന്ധം .... ഞെട്ടിയുണർന്നപ്പോൾ ചുറ്റിനുമതേ ഗന്ധം കൂടെ പൂക്കളുടെ സുഗന്ധവും

മാറിമറിഞ്ഞ്

  ഭൂമിയിലിരുട്ടില്ല വെളിച്ചമാണെങ്ങും അന്ധരാണെല്ലാരും കൈകോർത്തേയ്ക്കുക ഒരു സ്പർശത്തി- ലറിയുകെല്ലാം സഖേ.. ഏതിരുളും വെളിച്ചമാവു- മെന്നത് സാങ്കൽപ്പികം കണ്ണടയ്ക്കുമ്പോൾ ഉള്ളിലാണിരുള്  കൺ തുറക്കുമ്പോഴല്ലോ നിഷ്കൃഷ്ടമാം കണി വെട്ടം  അന്ധത വെടിഞ്ഞേക്കുക ദീപങ്ങളണഞ്ഞൊരിരുൾ വരും മറന്നേക്കുക... നിയതമാം  തുടുവെളിച്ചം  പുലർവെട്ടം പടരും  അത് നുകരാനിനി മിഴി പൂട്ടാതിരിയ്ക്കാം ...

പെണ്ണിനോട്

 വാക്കരങ്ങിൽ  വായിട്ടലയ്ക്കും വീടകത്തിൽ വലിച്ചിഴയ്ക്കും ... .............................

ഭ്രാന്ത്

  വിവേകിയെന്ന്  തിരിച്ചറിയുമ്പോൾ  അല്ലെങ്കിൽ വെളിപാടുകൾ  കുഞ്ഞുറുമ്പുകളായ്  അരിച്ചിഴയുമ്പോൾ  ഛേയെന്നൊരു ശബ്ദം   വാക്കുകളെ തൊണ്ടയിൽ കുരുക്കി  ലജ്ജിതനായി പുറത്തുവരുന്നു. കാലങ്ങളായി മനസ്സിലടക്കിയത്. പറയുമ്പോഴുമെഴുതുമ്പോഴും  ഒരുൾക്കടവികാരം  ഒരു പുറന്തോടായതിനെ പൊതിഞ്ഞുകൊണ്ട് .. ഒറ്റവാക്കിലൊതുങ്ങിപ്പോകുന്ന കഠിനകൽമഷങ്ങളുടെ  കരിന്തേൾക്കുത്ത്. ഒരു തീയലയായത്  വായുവിൽ പടരുന്നത്. ചാരമുള്ളിലൊതുക്കി  ജീവസുറ്റ ശബ്ദമാകുന്നത്. കാര്യകാരണബന്ധങ്ങളുടെ  ചുരുളഴിച്ചുപോവുമ്പോൾ  വാഴ്ചകളുടെ  ആയോധനമുറകളും  വീരാരാധനകളും  വീഴ്ചകളുടെ  വിലാപയാത്രകളും  നിയോഗങ്ങളുമെല്ലാം ചേർന്നൊരു  തിട്ടൂരചാർത്ത് വെളിപ്പെട്ടു വരും... ഉറയൊഴിഞ്ഞ  പാമ്പിൻതോൽനാവ് കടന്ന്  തൊണ്ടക്കുഴിയോളം .. അടക്കം ചെയ്ത വാക്കുകളുടെ  ശവപ്പറമ്പുകളിലൂടെ അലയുമ്പോൾ  ഭ്രാന്ത് ഭ്രാന്തെന്ന് പുലമ്പുന്നവനേയും കാണാം... അടരടരുകളായി മറവിയിൽ  കുരുങ്ങിപ്പോയ  ഓർമ്മകളുടെ ആ തടവുകാരൻ.....!!!!!! ദേശാഭിമാനി 9 ജൂൺ 2019

രക്തസാക്ഷി

  രക്തം ചിന്തിയവരെത്തിച്ചിരിച്ച്  നെഞ്ചിൽ തടവി മുറിവിന്നാഴമളക്കുന്നു . രക്തസാക്ഷിയാവാനിത്തിരിയും  കൂടെയാഴം വേണമെന്നവർ . കുത്തേറ്റ നെഞ്ച് പൊത്തിപ്പിടയുമ്പോൾ  രക്തസാക്ഷികൾ വന്ന് കണ്ണീരൊപ്പി മടങ്ങുന്നു ...

ഉണ്ടാക്കുന്ന ചരിത്രങ്ങൾ നമുക്കൊരു ചരിത്രമെഴുതാം . വിശ്വാസത്തിന് ഉൾക്കരുത്താവുന്നത് സ്വന്തക്കാർക്ക് മാത്രമായുള്ളത് പൊതുവേ എന്ന് തോന്നിക്കുന്നത് . വീരചരിതമായി തോന്നിപ്പിക്കാത്തത് . വരയിൽ വർണ്ണം ചേർത്ത് പൊലിപ്പിച്ചെന്നറിയാത്തത് . ഒരു കള്ളച്ചുഴിയുണ്ടാക്കി സത്യത്തെയടിത്തട്ടിലേക്ക് വലിച്ച് താഴ്ത്തിയിട്ട് ബോധാവബോധങ്ങൾക്കിടയിലേയ്ക്ക് ഒരു ചൂണ്ടലിട്ട് കൊടുക്കാം . അന്വേഷികളെയും ,ചിന്തകരേയും ഉൾക്കടലിലേക്കയയ്ക്കാം ... പറഞ്ഞ് പറഞ്ഞ് പഠിപ്പിച്ച് പഠിപ്പിച്ച് ചൊല്ലി ചൊല്ലി നമ്മുടെ ഗീതകങ്ങൾ തലമുറകളിലേയ്ക്ക് പ്രയാണം ചെയ്യട്ടെ . ഇന്നെലെകളെയും നാളെകളെയും വരെ ഇന്നത്തെ വാക്ധോരണികളാൽ പ്രബുദ്ധതയിലേക്ക് എന്ന് നാമകരണം ചെയ്യട്ടെ ... നാളത്തെ സിദ്ധാന്തങ്ങൾ മൃതിയടഞ്ഞ സത്യത്തിന്റെ മുകളിലെ ഒരിക്കലും തുറക്കാത്ത പൂട്ടുകളെന്ന് ചരിതങ്ങളിലെ ആരും വായിക്കാത്തൊരേട് ...

 ഉണ്ടാക്കുന്ന ചരിത്രങ്ങൾ  നമുക്കൊരു ചരിത്രമെഴുതാം . വിശ്വാസത്തിന് ഉൾക്കരുത്താവുന്നത് സ്വന്തക്കാർക്ക് മാത്രമായുള്ളത്  പൊതുവേ എന്ന് തോന്നിക്കുന്നത് . വീരചരിതമായി തോന്നിപ്പിക്കാത്തത് . വരയിൽ വർണ്ണം ചേർത്ത്  പൊലിപ്പിച്ചെന്നറിയാത്തത് . ഒരു കള്ളച്ചുഴിയുണ്ടാക്കി സത്യത്തെയടിത്തട്ടിലേക്ക് വലിച്ച് താഴ്ത്തിയിട്ട്  ബോധാവബോധങ്ങൾക്കിടയിലേയ്ക്ക് ഒരു ചൂണ്ടലിട്ട് കൊടുക്കാം . അന്വേഷികളെയും ,ചിന്തകരേയും ഉൾക്കടലിലേക്കയയ്ക്കാം ... പറഞ്ഞ് പറഞ്ഞ് പഠിപ്പിച്ച് പഠിപ്പിച്ച് ചൊല്ലി ചൊല്ലി നമ്മുടെ ഗീതകങ്ങൾ തലമുറകളിലേയ്ക്ക് പ്രയാണം ചെയ്യട്ടെ . ഇന്നെലെകളെയും  നാളെകളെയും വരെ ഇന്നത്തെ  വാക്ധോരണികളാൽ പ്രബുദ്ധതയിലേക്ക്  എന്ന് നാമകരണം ചെയ്യട്ടെ ... നാളത്തെ സിദ്ധാന്തങ്ങൾ മൃതിയടഞ്ഞ സത്യത്തിന്റെ മുകളിലെ ഒരിക്കലും തുറക്കാത്ത പൂട്ടുകളെന്ന് ചരിതങ്ങളിലെ  ആരും വായിക്കാത്തൊരേട് ...

ബലി

  ചെറൂളയും എള്ളും ചേർത്തൊരുരുള ച്ചോറ് ... ജനിമൃതികൾക്കിടയിലെ ഹ്രസ്വ യാത്രകളിൽ കൊഴിഞ്ഞു വീണുപോയ മോഹാന്ധതയ്ക്ക് ... വിറയാർന്ന ചുണ്ടുകളിലൂടെ ഉതിർന്നു വീണ വികാരവായ്പുകളിലെ കരിഞ്ഞു പോയ മൊഴിയിതളുകൾക്ക് ഒരിറ്റ് കണ്ണീരാൽ തർപ്പണം ... തഥാസ്തു..

നേർത്തുനേർത്തുപോവുന്ന വിളികൾ

  ഉറക്കത്തിലമരും നേരം കേൾക്കാമൊരു വിതുമ്പൽ ഉണരാതെ തന്നെ ചുറ്റിനും പരതും  ഇരുളിലൊടുങ്ങിപ്പോവുന്ന അവസാനരോദനം "മ്മേ"യെന്നൊരു പിടച്ചിൽ തിരിഞ്ഞുമറിഞ്ഞുമുറങ്ങുമ്പോൾ ചിതറിപ്പോയൊരു ശരീരഭാഗം അരികിൽ വന്നു വീണതായൊരനുഭവം ഞെട്ടിയുണരുമ്പോൾ അകന്നകന്നില്ലാതായി തിരിച്ചു വരുന്ന തേങ്ങലിന്റെ ശബ്ദവിന്യാസം . ഏകാന്തതയിൽ ലയിക്കുമ്പോൾ വ്യക്തമായി കേൾക്കാമൊരു ശ്വാസഗതിതൻ വലിഞ്ഞുമുറുകൽ  തടഞ്ഞുവെക്കപ്പെട്ട പിടഞ്ഞു തീരുന്ന പ്രാണന്റെ  വികാര പാരവശ്യങ്ങൾ . ചിറകറ്റ മാലാഖമാർ തൂവലരിഞ്ഞ പക്ഷികൾ പകൽസ്വപ്നത്തിലെ വെള്ളിവെളിച്ചത്തിലേക്ക് ചോരയൊലിപ്പിച്ച് വന്നു വീഴുന്നു . വിരലുകൾ മുറിഞ്ഞ് പോയ ഒരെഴുത്തുകാരൻ പൂർത്തിയാവാത്ത തന്റെയെഴുത്തിനെയോർത്ത് മുറിവുകൾ തലോടി തലോടി ....

സുഗതകുമാരിക്ക്

 അമ്മേ... പറഞ്ഞു വെച്ചതെത്ര നീ, പറയാനൊരുങ്ങിയിനിയെന്തിനീ പാഴ് വാക്കെന്നോതി മൂകയായോൾ  നിൻ മൊഴികളോരോന്നുമിന്നമ്മേ വെളിപാടിൻ ഘോരമഴയായ് ,അലറും ജലപാതമായ് ,ഇടിഞ്ഞുതാഴും മലകളായ്... ഏറെപ്പറഞ്ഞേറെക്കരഞ്ഞിരന്നെങ്കിലും ഏറെ നടന്നൂരുകൾമേരുക്കളിരുൾക്കാടുകൾ താണ്ടി ഭൂവിൻ താളമറിഞ്ഞെത്തി യസുരനൃത്തം നിർത്തുകെന്നോതി, കെഞ്ചി, കരഞ്ഞു പറഞ്ഞോതിയപ്പോൾ പരിഹസിച്ചാർത്തോർ ഞങ്ങൾ.. ഇന്ന് ഞങ്ങളറിയുന്നു നിൻ വാക്കിൻ പുണ്യം കവേ ,വൈകിയെങ്കിലും മാപ്പിരക്കുന്നു .. ഒടുവിലാ മലയിടിഞ്ഞുതാഴും മുൻപൊ- ന്നു കൂടിയോർത്തൂ ,കാത്തു വെച്ചീലൊന്നു - മെൻ വരും തലമുറയ്ക്കായൊന്നുമീ മണ്ണ് പോലുമെന്നമ്മേ ...

പന്ത് കളി

  പന്ത് പോലുരുണ്ട് പോവുന്നു മാനവനെന്നുമൊരു കാൽപന്ത് പോൽ. അഭയാർത്ഥി പന്ത്. ഒരു തട്ടിൽ രാജ്യാതിർത്തികൾ കടന്നത് ചളി പുരണ്ടെത്തുന്നു . ഉരുണ്ടു വന്നിടത്ത് മൈതാനങ്ങളിലും വെളിമ്പറമ്പുകളിലും നാറും കാനകൾക്കരുകിലും അനക്കമറ്റ് കിടക്കുന്നു . ഒരു കൂട്ടം പന്തുകൾ . കണക്കെടുപ്പിനൊടുവിൽ സുരക്ഷയ്ക്ക് ഭീഷണിയത്രെ! വീണ്ടുമൊരു കാലൂക്കിൽ നിയന്ത്രണരേഖകൾ കടന്ന് പോകണം ! അങ്ങോട്ടുമിങ്ങോട്ടും തട്ടി പൊട്ടിത്തീരുംവരയോ കാറ്റൊഴിഞ്ഞ് പോവും വരയോ ! ഒരിക്കലും ഗോളാവാതെ മൈതാനങ്ങളിലും ഇരുളിടങ്ങളിലും ഉരുണ്ടുരുണ്ട് പോവാൻ മാത്രം വിധിയ്ക്കപ്പെട്ട പന്തുകൾ ....

കഴിഞ്ഞെങ്കിൽ

  അപരന്റെ സങ്കടങ്ങളിലെ ദീർഘനിശ്വാസമാവണം . ഗദ്ഗദങ്ങളിലെ, കണ്ണീരൊഴുക്കിലെ, സാന്ത്വനമാവണം. പറഞ്ഞു തീരാത്ത വാക്കുകളുടെ തുടർച്ചയാവണം . ജീവിത സമസ്യകളുടെ സാരള്യമാവണം . പടി കടന്നു പോയ സ്നേഹാന്ധതയുടെ തുറന്ന കണ്ണാവണം . പിണങ്ങിപ്പിരിഞ്ഞയിടങ്ങളിലെ സംഗമധന്യതയാവണം . എല്ലാ നഷ്ട സൌഭാഗ്യങ്ങളുടെയും പുനർജന്മമാവണം. ഞാനെന്നിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ ഇതെല്ലാം സാധ്യമാവുകയും വേണം ...

വരും വരാതിരിയ്ക്കില്ല

  മറന്നെന്ന് പറയുന്നു  കൊഴിഞ്ഞു പോയതെന്തോ തിരയുന്ന മിഴിയനക്കങ്ങൾ . അവസാന യാമവും വരെ കാത്തു കാത്തിരുന്ന കഴച്ചു പോയ കൺതടങ്ങൾ . ഉറക്കപ്പിച്ചിലുകളുടെ തുടർച്ചകളിൽ ചുക്കിച്ചുളിഞ്ഞ കിടക്കവിരികളിൽ അസ്വസ്ഥമാർന്ന  രാത്രിയിഴച്ചിലുകൾ . തുടുത്ത കൺപോളകളിൽ കുളിർധാര നീറ്റൽ.. നനഞ്ഞ കാഴ്ചകളിലൂടെ കാലടി പതിയാത്ത വഴിയിൽ രാത്രി മഴയിൽ നനഞ്ഞ നടപ്പാതയിൽ.... ഭാരമേറിയ മനസ്സുമായൊരുവൻ വന്നു പോയൊ ? കൺ തൂക്കങ്ങളുടെ നിതാന്ത സൂക്ഷിപ്പിൽ ചടുലതയുണ്ട് . പ്രതീക്ഷകളുണ്ട് . യാമാന്ത്യങ്ങളുടെയും അസ്വസ്ഥതകളുടെയും കൂടെ ജാഗ്രതയാർന്നൊരു കാത്തിരിപ്പുണ്ട് ... വരും അവൻ വരും ....

ഭ്രാന്തൻ പ്രണയങ്ങൾ

  എന്നെയറിയുമോയെന്ന് ചോദിക്കുന്നു പുലരികൾ ,നട്ടുച്ചകൾ , നിറഞ്ഞ സന്ധ്യകൾ, രാവെട്ടങ്ങൾ .. എന്നെ മറന്നോയെന്ന് ഞാൻ ചോദിക്കും പോൽ... ഓരോ നിറങ്ങൾ കാട്ടിയെന്നെ ഉന്മത്തനാക്കുന്നു . അറിയുമെങ്കിലു-  മറിയില്ലെന്നുത്തരം. കിളിപാടും കാവുകളിൽ മഞ്ഞവെയിൽ നിറങ്ങളോടൊത്താടിയത്! മഞ്ഞളിൽ കുളിച്ചത് ! നാഗഫണങ്ങൾ ഉരുമ്മിയുരിഞ്ഞെറിഞ്ഞ ഉടൽ നിറങ്ങൾ ! ഓർമ്മയുണ്ടോ ! ഒടുവിൽ നാഗഫണത്താലിയണിഞ്ഞ് നീ മറഞ്ഞത് ! കുന്നിൻ മുകളിലെ നട്ടുച്ചയിൽ ചരൽക്കല്ലുകളുകളെയുരുമ്മിക്കരയിച്ച സുഖദംശന പിടച്ചിലുകൾ ! ഒരു ദേവത ! വിളിപ്പുറത്തെ ദേവത ! മഞ്ഞിറങ്ങുന്ന സന്ധ്യയിൽ മഞ്ഞിലലിഞ്ഞു ദേവത! പൊട്ടിച്ചിരിയുടെ പ്രതിധ്വനിയിൽ മഞ്ഞ് ദേവതയെന്ന് നിനക്ക് പേർ ! കാൽ ചങ്ങലക്കിലുക്കങ്ങൾക്കിടയിൽ വാതിലോടാമ്പൽ നീക്കിയെത്തുന്നത് ഏത് ദേവതയാവും ! ഇന്ന് പുലരിയില്ല ഉച്ചകളില്ല മഞ്ഞൾ സന്ധ്യകളില്ല ഉതിരും രാക്കിളി മർമ്മരങ്ങളും ... വാക്കുകൾ എന്നിലേക്ക് തിരിച്ചെത്തുന്ന ഗുഹാതീരങ്ങൾ മാത്രം !

പുറപ്പെട്ട് പോകുന്നവർ

  ഒന്നും പറയാതെയാണച്ഛൻ നടന്നു മറഞ്ഞത് . മീൻ വറുത്തത് ഇച്ചിരി കരിഞ്ഞില്ലേ എന്ന് ചോദിയ്ക്കാനൊരുങ്ങിയതാണമ്മ! അതേ.. എന്ന വിളിയിൽ തന്നെ നിർത്തി . (സസ്യാഹാരിയായ അച്ഛനോട് ....) മഞ്ഞൾക്കറ പുരണ്ട വേഷ്ടിയിൽ മുഖമമർത്തുമ്പോൾ ദൂരങ്ങളിലേയ്ക്ക് പടർന്നിരുന്നച്ഛൻ . ആറൊ... ഏഴോ .. തവണകളെണ്ണിത്തിട്ടപ്പെടുത്താൻ ധൈര്യം വന്നില്ല . ഉച്ചയുടെ കുറുകിയ നിഴലുകളിലേയ്ക്ക് നോട്ടങ്ങളെറിഞ്ഞമ്മ . ഒരു ദീർഘനിശ്വാസത്തിൽ കരിഞ്ഞുണങ്ങിയ പാടം കടന്ന് കരിമ്പനകളുലഞ്ഞു .. അടുക്കളയിൽ നിന്ന് പൂമുഖത്തേയ്ക്ക് തിരിച്ചങ്ങോട്ടും.. അച്ഛൻ തേടി പോയ യാത്രാ വഴികളിലെ സ്നാനഘട്ടങ്ങളും ദർഗ്ഗകളും സൂഫിവര്യന്മാരും അമ്മയെക്കണ്ടു .. ഇത്രയും ദീർഘമായ വഴികൾ വേറെയില്ലെന്ന് അവർ പറയുന്നുണ്ടായിരുന്നു . ഏകാന്തമായ അടുക്കളയ്ക്കുള്ളിൽ അമ്മ ചടഞ്ഞിരുന്നു . അരുകിൽ തേഞ്ഞ പലക മുറിയൻ ചിരവ, വക്ക് പോയ അലൂമിനിയം പാത്രം. അമ്മയിൽ നിന്നൊരു  ദീർഘനിശ്വാസം കൂടി . പുറപ്പെട്ട് പോയ ദൂരങ്ങളിലെവിടെയോ  അച്ഛനതിന്റെ അലകളെത്തിപ്പിടിച്ചു . മോക്ഷം ..മോക്ഷം ... ആ ദൈവീക പ്രഭയിൽ അച്ഛനാകെ അഴിഞ്ഞുലഞ്ഞു ....

ഉണർച്ച

  പ്രതികരിക്കണമെന്നുണ്ട്. ആരും കേൾക്കാതെന്നു മാത്രം. എന്തൊക്കെയോ പറയണമെന്നുണ്ട് . എന്നോട് മാത്രം .

ഹത്യ

   പുലർച്ചെ പൂമുഖവാതിൽ  തുറന്ന നേരം കണ്ടതാണിതൾ  കൊഴിഞ്ഞ പോലൊരു ചിറക് , തൂവെള്ളയിൽ കറുപ്പാം വരയിട്ട  മൃദലമാം ശലഭച്ചിറക് ... സ്വയം ഹത്യയോ  ഇരുളിൽ നടന്ന  കടന്നാക്രമണമോ ! പൂമ്പൊടി പോലൊരു  മഞ്ഞത്തരിമണികൾ  പൂണ്ടുകിടക്കും തളിരിളം മേനി . കർമ്മമൊന്നു പാതിവഴിയിൽ  തകർന്നനാഥമായ് ...

എഴുത്തുമോഹം

  കവിതയെഴുതുമ്പോൾ കനലായിത്തോന്നും ചുറ്റും. ജ്വാലയില്ലാ മുഴുത്ത കനൽ . കാറ്റൊന്നൂതുമ്പോൾ  ചാരംമൂടാ കനൽ . പഴുത്തയക്ഷരങ്ങൾ പതം വരുത്തിയമർത്തി കൈവെള്ളയിൽ . ഒരു കവിതാശയത്തിനിണങ്ങു മക്ഷരങ്ങൾ കോർക്കും ക്ഷണം . ചേരുംപടി ചേർത്തുവെച്ച് പടിഞാറൻ കാറ്റിലുണങ്ങാൻ വെപ്പ് .. ഉപ്പ് കൂട്ടിനുണയുന്ന  നിരൂപക വക്രദൃഷ്ടികൾ  കൊഴുപ്പു തുപ്പൽ തൂറ്റുമെങ്കിലും .. പതം വരുത്തണം ക്രമം തെറ്റാതടുക്കണം . ആയിരം സൂര്യവെളിച്ചമൊലിയ്ക്കു മൊരു വജ്രഹാരമാവണമത് .

മനസ്സിനേറ്റത് ...

  കനത്ത ഭാരം പേറിച്ച തീവ്രസങ്കടങ്ങൾ . തുഴയില്ലാതെ  അലകളിലാടിയുലയും കൊതുമ്പുവള്ളം .. കൂർത്ത മുനയേറ്റ് പിടഞ്ഞ് ചോരയൊലിപ്പിച്ചൊളിപ്പിച്ച വാക്ക്ശരങ്ങൾ .. കണ്ണീർ നനച്ചുണക്കാൻ വൃഥാ ശ്രമം . പാടുകളൊരിക്കലും മായാതെ ... അളിഞ്ഞതെന്തോ ചീറ്റിത്തെറിപ്പിച്ച് പുച്ഛരസഭാവങ്ങൾ . പുറംതിരിഞ്ഞ് നടക്കുന്നയെൻ ഭാവനാരസ സമ്മിശ്രം .. കൈനീട്ടി തൊടുന്ന സ്നേഹലാളനങ്ങൾ . പാതിയടഞ്ഞ മിഴികളുമായ് ചുണ്ടിൽ വിറയലായ് പ്രേമഭാവം ... ഹൃദയം  അലയടിച്ചുയർന്ന്  തീരത്തിലേയ്ക്ക്  പതിയെ അടുക്കുന്ന കുഞ്ഞു തിരമാലയായങ്ങനെ ....

ഞാനലിഞ്ഞ നീ

  കൺ വെട്ടത്തില്ല കണ്ണിലുണ്ട്  കേൾവിപ്പുറത്തില്ല  ചെവി കൂർപ്പിച്ചിരുപ്പുണ്ട് നിനവിൽ വരാറില്ല  അകക്കാമ്പിലുണ്ട് എവിടെയും തൊടാതെ നീ  എന്നിട്ടും നീയൊരു  സ്‌പോടനം തീർക്കുന്നു എന്നിൽ...

കവിതയും ഞാനും

 ഒരു പുഴയും  ഒരു കവിതയും  തമ്മിലെന്ത് ! ഉൽഭവസ്ഥാനം മറന്ന പുഴയാണ് കവിത . കടൽ സമാധി അറിയാത്ത പുഴയാണ് കവിത ... എന്നിലെ കവിത !

പിന്നിട്ട കാലങ്ങൾ

  പിന്നിൽ നിന്ന് വിളിക്കുന്നു തെച്ചിയും മന്ദാരവും സൂര്യകാന്തിയും തുമ്പയും ചെമ്പരത്തിയും മുല്ലയും അരിപ്പൂവും മുക്കുറ്റിയും പൂകൊട്ടകളും നടന്ന വഴികളും  പിന്നിൽ നിന്നോർമ്മിക്കുന്നു തണൽതന്ന് മറഞ്ഞ മരങ്ങൾ വിരൽ തുമ്പ് നീട്ടിയ സ്നേഹങ്ങൾ വഴുക്കലിൽ താങ്ങിയ കരങ്ങൾ വിതുമ്പലിലൊട്ടി നിന്ന സ്പർശങ്ങൾ  പിന്നിൽ നിന്ന് വഴിക്കണ്ണുകളാവുന്നു അമ്മ തൻ ചിതറിയ നോട്ടങ്ങൾ ഇരുളിലടങ്ങിയ  നേർക്കാഴ്ചകൾ കാണാത്തുരുത്തുകളിൽ  തെളിഞ്ഞു കത്തിയ നന്മകൾ വിരൽ ചൂണ്ടിയ വഴിയോരങ്ങൾ  പിന്നിൽ നിന്ന് വിതുമ്പുന്നു കളഞ്ഞിട്ട് പോന്ന സ്നിഗ്ദതകൾ കണ്ണടച്ച് ചെയ്ത പാപശേഷിപ്പുകൾ മനസ്സറിയാതെ പെയ്ത് തീർന്നു പോയ വർഷങ്ങൾ ,ശരീരപെയ്ത്തുകൾ . പിന്നിൽ തപസ്സിരിക്കുന്നു മൗനമുദ്രകൾ തന്ന പ്രണയം പിന്നിൽ നിന്ന് വഴുതി മാറുന്നു തിരിഞ്ഞു നോക്കുമ്പോൾ കടമകൾ ഒരൊറ്റ ജീവിതത്തിൽ തീർത്തു  തീരാത്ത കടങ്ങൾ കടപ്പാടുകൾ . പിന്നിൽ നിന്ന് മുന്നിലേയ്ക്കെത്തുന്നു പടിഞ്ഞാട്ട് പുറംതിരിയുമ്പോഴെൻ നിഴൽ. പിന്നിലസ്തമനം ,സൂര്യകാഹളം , ചക്രവാളദൈന്യം സർവ്വം സമർപ്പണം .... Repost

ദേവി

  പ്രാർത്ഥനയുണ്ട് തെറിയുമുണ്ട് . ഇലച്ചീന്തിലൊർച്ചന. ദൂരെയൊരു പൂരത്തെറിയും.. എല്ലാം ദേവിയ്ക്ക- ർച്ചനാമാല്ല്യങ്ങൾ.. എല്ലാം നീയേ   ...

ഉറക്കം നഷ്ടപ്പെട്ടവർ

  ഉറങ്ങാതുഴലുമ്പോൾ അരികിലെത്തുന്നു ഒരജ്ഞാത വിളി ഞരക്കങ്ങൾ പിടച്ചിലുകളിലെ ദീർഘനിശ്വാസം . എന്നെയുറക്കുമോ ഒന്ന് തലോടുമോയെന്ന് ദീനത. ആരിതെന്നോർക്കുമ്പോൾ എവിടെ നിന്നെന്നുഴലുമ്പോൾ !! ദൂരെ ദൂരെ നിന്നേതോ ദീനദീനമാം സ്വരങ്ങൾ ഒരുറക്കത്തിലും തീരാത്ത അലിയാത്ത കൽമഷങ്ങളോടെ  ഞാനുറങ്ങാതിരിക്കുന്നു ...

യാത്രാവസാനം

   ആകെ നരച്ചല്ലോ സഖീ അകവും പുറവുമൊരു പോലെ അല്ലേ? യൗവനത്തിളയടങ്ങി സുഖനിദ്രപ്പാടുകൾ തെളിഞ്ഞു കുറുകലോടൊരു ശബ്ദമടഞ്ഞു കൈവിറ, കാൽവിറ നിശബ്ദമാം കൈയ്യേറ്റമോ ! ഈ രാവിലറിഞ്ഞു ഞാൻ കൊഴിഞ്ഞേ പോകും നിമിഷ ദള- ങ്ങൾ തൻ ദീനസ്വനം. കണ്ടൂ ഞാൻ നിറങ്ങളലിയുന്നതും നിഴൽ കുറുകുന്നതുമില്ലാതാവുന്നതും . പൂർണ്ണനിൽ നിന്ന് ശൂന്യതയിലേയ്ക്ക് ശൂന്യതയിൽ നിന്നും പൂർണ്ണനാവുന്നതും . നിന്നിലേയ്ക്കമർന്ന് തീരുന്നൊരു പകലിൻ ജഢജാഢ്യഭാവങ്ങൾ ഒരു നക്ഷത്രമെരിഞ്ഞുതിരുന്നു ഒരു തീഗോളജ്വാലയലിഞ്ഞു തീരുന്നു വെളിച്ചപ്പൊട്ടുകൾ മിന്നി മിന്നിയൊരു ആകാശയാനം നീങ്ങി മറയുന്നു. നിൻ മിഴിവെട്ടത്തിലൊതുങ്ങുന്നു ഞാനും ശിലാമൌനമായൊ ശിശിരാന്ധകാരമായൊ ! രാവിനെയറിയുന്നിപ്പോൾ ഞാൻ ഏറ്റുവാങ്ങിയെല്ലാമൊരു പുതുസൂര്യനെ ഗർഭം ധരിക്കുവാൻ തിരിച്ചു പോവാൻ വെമ്പുന്നു സഖീ മൌനത്തിലൊളിപ്പിച്ച ദീർഘഭാഷണങ്ങളും, വാറ്റിയെടുത്ത കൊടും നിശബ്ദതയും നിശ്വാസങ്ങളും ,ലാളനങ്ങളും തിരികെയേൽപ്പിക്കാമിനി ഈ സ്വർഗ്ഗസമാനമാം രാവിന് ..' മടങ്ങാമിനിയൊരറിയിപ്പുമില്ലാതെ രാവിൻ മടിത്തട്ടിലേക്ക് ...

ഭയം

  ഭയം ചിലപ്പോഴൊരായുധമാണ് . മറ്റു ചിലപ്പോൾ ഒരു പുതപ്പിനുള്ളിൽ ചുരുളുന്ന നിസ്സഹായതയാണ് . ചിന്തകളുദിക്കാത്ത  ശിരസ്സുകൾക്കത് വെറും വിറയൽ മാത്രമാണ് . നിലനിൽപ്പിനെയും കവിഞ്ഞ് ജീവാപായം ഉറപ്പിക്കുമ്പോൾ സത്യത്തിന്റെ ഒരു നീരുറവയെങ്കിലും നമ്മൾ സൃഷ്ടിക്കണം . കുഞ്ഞൊഴുക്കായി തുടങ്ങി ഇടതടവില്ലാതൊഴുകണം .. ഭയപ്പാടൊഴിഞ്ഞ മനസ്സോടെ !

കുടിയിറക്കങ്ങൾ

  വേരറ്റ് പോകുന്നത് . ബന്ധങ്ങളല്ല. സ്വപ്നങ്ങളും അവകാശങ്ങളും . മറ്റാരൊ കെട്ടിയുയർത്തിയ അവകാശങ്ങൾക്ക് മേൽ ആർത്തലച്ചു വീഴുന്നത്. രക്ഷ ..... രക്ഷ ..... മുങ്ങിത്താഴ്ന്നു പോയ യാനങ്ങൾ .. ഒടുങ്ങാത്ത യാത്രകൾ . കടൽ തീരത്തടിഞ്ഞ കുഞ്ഞിന്റെ ശരീരം... മഹാപഥത്തിലേക്കുള്ള ഒടുങ്ങാത്ത യാത്രകൾ !!!!

എഴുത്തിലെ സഞ്ചാരം

  എഴുത്തിന്റെ സഞ്ചാര പഥങ്ങളില്‍ ദിക്കുകള്‍ കാണാതെയലയുന്ന രാത്രിഞ്ചരന്മാര്‍ . മഷി പരന്ന വികലമായ മനസ്സുകള്‍. മതേതരത്വത്തിന്റെ പ്ലേകാര്‍ഡുകളില്‍ മുഖമൊളിപ്പിച്ച്, അയല്‍ക്കാരന്റെ രഹസ്യങ്ങളില്‍ ചിലന്തിയെപ്പോലെയവന്‍ ഇഴയുന്നു. സഞ്ചാരപഥങ്ങള്‍ മങ്ങുന്നു. കാഴ്ചകള്‍ എരിപൊരികൊള്ളുമ്പോള്‍ മുഖം തിരിച്ച് മടങ്ങി ജാലകങ്ങള്‍ കൊട്ടിയടച്ചുറങ്ങുന്നു . ഒരു ചോദ്യത്തിന് മറുചോദ്യം ഉത്തരം . മഷിയുണങ്ങിയ പേനകള്‍ കാട്ടി നിര്‍വ്വികാരനായ് കുറ്റസമ്മതം നടത്തുന്നു. പോയ കാലങ്ങളെ വഴി മറന്നുപോയ സ്വപ്ന ഗൃഹം പോലെ വൃഥാ പരതികൊണ്ടിരിക്കുന്നു. കലക്ക വെള്ളത്തില്‍ പ്രതിബിംബം നോക്കിയും, കാട്ടുപന്നികളുടെ കുതിപ്പുപോല്‍ തട്ടകം കിളച്ചു മറിച്ചും, രാത്രികളിലൂടെ ഊളിയിട്ട് പ്രഭാതസവാരിക്കിറങ്ങുന്നു. ഇന്നിന്റെ കൂലിയെഴുത്തുകാര്‍...

അകലങ്ങളിൽ

  എന്നിൽ നിന്നും നിന്നിലേക്കും  നിന്നിൽ നിന്നും എന്നിലേക്കും  ഉറപ്പേറിയൊരു സഞ്ചാരപഥമുണ്ടായിരുന്നു . ഇന്നതൊരു നൂൽപ്പാലമായിരിക്കുന്നു . ഏതു നിമിഷവും  പൊട്ടിവീഴേക്കാവുന്നത് . അഗാധങ്ങളിലെ  കാത്തിരിപ്പല്ല . അനാദികാലം മുതൽക്കുള്ള  കാത്തുവെപ്പാണ്  കൈമോശം വന്നത്.. കളിപ്പാവകൾ നമ്മൾ  തീപ്പന്തങ്ങൾ നമ്മൾ  നിതാന്ത ജാഗ്രത പുലർത്തേണ്ടതിനെ  നിർവികാര ചിന്താദാരിദ്ര്യമാക്കി നമ്മൾ. നീയാണോ കുറ്റക്കാരൻ ! ഞാനോ കുറ്റക്കാരൻ! നമ്മളെന്ന് പറയുന്നവരാരെങ്കിലും ? കുറുക്കന്റെ ഞൊട്ടിനുണയലായി  ആദ്യത്തെ നമ്മുടെ പിണക്കം  പരസ്പരം ചീറിയടുത്ത  നമ്മളെ നോക്കി  ഗ്യാലറിയിലെ കാണികളായവർ .. ഒരിയ്ക്കൽ ചോര നുണഞ്ഞാൽ  പിന്നീട് രുചിയോർത്തു വരുമത്രെ .. വന്നു ... തെരുവുകളിൽ  സിനിമാശാലകളിൽ  ആരാധനാലയങ്ങളിൽ  വെളിമ്പറമ്പുകളിൽ  വെറുതെ പൊട്ടിത്തെറിക്കുകയോ  വെട്ടിത്തീരുകയോ , കുത്തിപ്പിളരുകയോ ചെയ്തു നമ്മൾ.. കൊടികളിൽ കോർത്ത  ജീവനുള്ള മാംസാഹാരം . ആരാധാനാലയങ്ങളിലിരുന്നും  രുചിയോടെ മാംസം രുചിച്ചവർ .. ഒരു സൂത്രധാരനിലും  ഒന്നും പിഴക്കുന്നി...

ഗന്ധം

 ചന്ദനത്തിരി ഗന്ധം  ഈശ്വരനേയും മരണത്തേയും ഒരേ പോലെ ഓർമ്മപ്പെടുത്തുന്നു .. നിന്റെയസാന്നിദ്ധ്യം വാചാലതെയെയും ഏകാന്തതയെയും ഒരേ പോലെ കൊണ്ടുവരും പോലെ ..

ചുരുക്കെഴുത്തുകൾ

  സ്വപ്നങ്ങൾ ചുരണ്ടുമ്പോൾ ചില ചുരുക്കെഴുത്തുകൾ  അടർന്നു വീഴും . പ്രവർത്തിയിലേക്കതിനെ ഉണർത്തിയെടുക്കാനൊ ഒരുക്കിയെടുക്കാനൊ  ആവാത്തത് ! അശുഭകരമായ ചിന്തകളെ ശുഭപര്യവസായി ആക്കുമെങ്കിലും പ്രവർത്തി മൂല്ല്യത്തിന്റെ കണക്കെടുപ്പിൽ വിലപ്പെട്ടതെന്ന് രേഖപ്പെടുത്തപ്പെട്ടേക്കുമെങ്കിലും.. രേഖപ്പെടുത്തപ്പെട്ട കരച്ചിലാണത്. സ്മൃതിനാശത്തിന്റെ വരമ്പതിരുകൾ വരെ അത് ജ്വലിച്ചു നിൽക്കും . ബുദ്ധിപരമായ നീക്കങ്ങളിലൂടെ അതൊരു സമരപാതയിലെത്തപ്പെടും . ചുരുക്കം ചിലരിലെ ചുരുക്കെഴുത്തുകൾ . ആത്മീയതയും  ദൌതികതയും തോളോട് തോൾ ചേർന്ന് ജീവിതങ്ങളെ നയിക്കും .. അത്യപൂർവ്വമെങ്കിലും ... വാഴ്ത്തപ്പെടുന്ന  അത്തരം ചുരുക്കെഴുത്തുകൾ സ്വപ്നങ്ങളിൽ നിന്നുർന്നിറങ്ങിയ പ്രതിഭാസങ്ങളാണ് ... ബഹുഭൂരിപക്ഷം ചുരുക്കെഴുത്തുകളുമെന്നാൽ ആരും കാണാത്തിടത്തെയെഴുത്തായും ചുരണ്ടിയാൽ  പൊടിഞ്ഞു വീഴുന്ന മോഹാന്ധതകൾ മാത്രമായി അവശേഷിക്കയും ചെയ്യുന്നു ...

അർബുദം

മാവിലൊരിത്തിൾകണ്ണിയായ് നീ പരാന്നഭോജിയായ്  ചുറ്റിപ്പർന്നും കറയൂറ്റിയും നീ വാണു നീണാൾ.... കോശങ്ങളായ് നീ വളർന്ന- ർബുദമായ് കാർന്നുതിന്നു  ക്ഷണികമെങ്കിലും  കരുത്താർന്നതാം മനുജജന്മത്തെ .. പതുക്കനെയെത്തിക്കീഴടക്കി മനസ്സിലൊളിച്ചുകടത്തി കുടിയിരുത്തി വിഷചിന്തകൾ  മതാന്ധതേ ,നീയിത്തിൾക്കണ്ണിയ ല്ലർബുദമല്ല പടർന്നു പടർന്നു മനുഷ്യകുലം മുടിക്കും അസുരവിത്തുതാൻ .... ************

യാത്ര

 മൂന്നാറിലേയ്ക്കുള്ള ബസ്സ് കടന്നു പോയതിന് ശേഷമാണ്  ക്യാൻസർ സെന്ററിലേക്കുള്ള ബസ്സ് കടന്നു പോയത് . മെയ് മാസം വാകപ്പൂക്കൾ  കുലകുലയായി പൂത്തലഞ്ഞങ്ങിനെ. പത്തോളം വാകമരങ്ങൾ . പൂമരം ബസ്റ്റോപ്പിന് ചുറ്റും ചുവപ്പാർന്ന റോഡ് . ചുവപ്പരഞ്ഞ് കറുപ്പിനോടലിയുന്നു . മറന്നു പോവുന്നു . ബസ്സുകൾ ... അതെ.. മൂന്നാർ ബസ്സ് . എന്തിനോ ... സ്റ്റോപ്പില്ലാത്തയിവിടെ ഒന്ന് പതിയെയാക്കി .. വിടർന്ന മലരുകൾ പൊടുന്നനെ കൂമ്പും പോലെ മുഖ കമലങ്ങൾ . ഒരു കാറ്റൂതി മറയും പോലെ ബസ്സ് നീങ്ങി . മുഖ കമലങ്ങൾ വിടർന്നു . ബസ്സിലൊരു സൂര്യനുദിച്ചു . തലയാട്ടിച്ചിരിച്ചവർ നീങ്ങി.. പൊടുന്നെനെയൊരു KSRTC ബസ്സ് വന്നു നിന്നു. ക്യാൻസർ സെന്ററിലേക്ക് . മൂകരായി നിന്ന മൂന്ന് പേർ  സാവധാനം കയറിപ്പോയി . കരുവാളിച്ച അൻപതോളം മുഖങ്ങൾ . ചിരിയില്ല . ചിരി മാറുമ്പോൾ കൂർക്കും മുഖം പോലെ  ശാന്തനിരാസം . ഇനി വരുന്ന ബസ്സുകളെ  ശ്രദ്ധിക്കേണ്ട . ഇതിനിടയിലോടുന്നവയാണവ. ഞാനെന്റെ ജോലി തുടരട്ടെ  വലംകാൽ ചെരുപ്പേ  തുന്നിയുള്ളു . ഇടം കാൽ തുന്നൽ  ശരിയാക്കണം . വരുമിപ്പോഴവർ . ഇടം കാൽ ചെരുപ്പുകളെല്ലാം ശരിയാക്കണം .. കാൽവെച്ച്  ശരിയെന്ന് ചൊല...

വള്ളികൾ

  ഓർക്കാറുണ്ട്  പ്രവർത്തിയിൽ എന്റെ സ്വഭാവം തന്നെ . ഉള്ളിൽ വെച്ചമർത്തിയത് . എത് കാട്ടിടവഴികളിലും  പദങ്ങളിണചേർന്നു പോവാമിടങ്ങളിലും പിറന്നുപോയെന്നപോലങ്ങ് പടർന്ന് കേറുമവർ . മൃതിപ്പയറെന്നും പറഞ്ഞൊടുവിൽ കൊയ്തെറിയുന്നോർക്കു മുമ്പിൽ നീ മാത്രമുണ്ടാവരുത് ..

അക്ഷര ജന്മം

  ഞാനക്ഷരമാണ് . നശിക്കാത്തതെന്ന്  പൂർവ്വസൂരികൾ മുതൽ.. കുഞ്ഞുവായിലമ്മയായ് പിറക്കുന്നാദ്യം പഠിച്ചും പഠിപ്പിച്ചും പറയിപ്പിച്ചും കൂട്ടക്ഷരങ്ങളായ് ഞാൻ . യാത്രയിൽ മൌനാക്ഷരങ്ങളായ് ഒറ്റയിൽ മയങ്ങുമക്ഷരമായ് കൂട്ടായ്മയിൽ മുനയുള്ള വാചകങ്ങളായ് തെരുവിലലറും കൂറ്റൻ പ്രകമ്പനങ്ങളായ് . ഞാനിരമ്പിയാർക്കുന്നു . എന്നിലൂടൊരു പുതു ജന്മം കാക്കും പ്രണയിതാക്കൾ  വേർപിരിയലിൽ കണ്ണീരിലെന്നെ  നനയ്ക്കും . വിട !  വേലികൾ കെട്ടും വേലികൾ പൊളിയ്ക്കും പ്രയോഗത്തിലെന്നെ വിടർത്തും ,വികലമാക്കും വിയർക്കും  ഞാനൊന്ന് നാവിലെത്താത്തതിനാൽ . വേദികൾ കയർക്കും എന്നെ കടന്ന് ചീമുട്ടകളും ബോംബുകളും വാരിയെറിയും . എന്നെ പഠിച്ചൊരാൾ മതിമറന്നുന്മത്തനായ് തെരുവിൽ ഭ്രാന്തനായ് പിറുപിറുക്കുന്നു . ഒരർദ്ധരാത്രിയിൽ ഒരു വെളിപാടിൽ എന്നെ സർവ്വാംഗമറിഞവൻ! ഒരൊറ്റ പുലമ്പലിൽ ഒരു കുലം മുടിഞ്ഞു . ഒന്നെന്നെ മറന്നതിൽ ഒരു ജീവിതം മറഞ്ഞു . പറയാൻ മടിച്ചതിനാൽ ഒരു ജന്മം പാഴായി ,മുരടിച്ചു . പാഴ്ജന്മങ്ങളിൽ ഞാൻ വലിച്ചിഴച്ചേയിരുന്നു . പ്രതിഷേധമാവാതെ പോയ ഞാൻ കീഴടങ്ങിയ സ്ത്രീത്വത്തിൻ ഉൾവിലാപമായ് . ഇരുട്ടറകളിൽ പ്രതിധ്വനിയായ് ഒടുങ്ങിപ്പോയ് ഞാൻ ... ഞാനി...

പ്രണയകവിതകൾ 21

 1. പ്രണയമിന്നസ്വസ്ഥമായ്  ചരിക്കുന്നു പ്രണയമിന്ന് സ്നേഹശൂന്യമായ്  ചിരിയ്ക്കുന്നു ...... 2. ഒരൊറ്റ കയറിൽ  തൂങ്ങി പ്രണയം സാർത്ഥകമാവുന്നു .. 3. ഒരു പൂവിൽ നിന്റെ ഹൃദയം വെച്ച് നീട്ടുമ്പോൾ നീ ഹൃദയശൂന്യനെന്ന് പറഞ്ഞതെത്ര ശരി ! 4. ഞാൻ നിന്നെ സ്നേഹിക്കുന്നു . പ്രണയസാഫല്ല്യ (?) ശേഷം നിനക്കീ വരികൾ  തെറ്റാതെ  പറയാനാവുന്നില്ലല്ലോ !!! 5. മരിച്ചതിനും പോയ് പോയതിനുമാണ് ഓർമ്മ ദിനങ്ങൾ ! എങ്കിൽ പ്രണയത്തിനും കറുകയും എള്ളും വെള്ളവും  ചേർത്തൊരുരുളച്ചോറ് ! 6. ഞാനും നീയും പ്രണയിച്ചപ്പോൾ ലോകം ചുരുങ്ങി നിശബ്ദതയിൽ ഒരു O വട്ടമായി . ഞാനും നീയുമറിഞ്ഞപ്പോൾ ശബ്ദകോലാഹലങ്ങൾ നമ്മെ പുൽകി . അപ്പോഴാണ് നമ്മളൊറ്റയായതും വെവ്വേറെ O വട്ടത്തിൽ ഒതുങ്ങിയതും ... 7. അഭിനവ പ്രണയകാലത്ത് വല്ലഭന് ആസിഡുമായുധം ! 8. പൂക്കളിൽ സുഗന്ധരാജനെനിക്കിഷ്ടം . നീ മൊഴിഞ്ഞൊരിക്കൽ . നിന്റെ കണ്ണിലൊരായിരം വർണ്ണജാലങ്ങൾ . തൊട്ടരികത്തെ മുക്കുറ്റി പൂക്കൾ പറിച്ച് ഞെരിച്ചമർത്തി പ്രണയായാവേശത്തോടെയവൾ . പ്രണയത്തിന് കണ്ണില്ല എന്ന് പറഞ്ഞതാരാണ് !! 9. പവിഴമല്ലിപ്പൂക്കളെന്ന് നീ മുള്ളിൻമുരിക്കെന്ന് ഞാൻ തുടക്കം ഒടുക്കം എന്ന് മുൻഷി ! 10. താട...

ജീവൻ

  നിലനിൽക്കുമ്പോഴറിയുന്നില്ല അതിന്റെ പിടച്ചിൽ . കൂട്ടത്തിൽ ചുമ്മാ കൂടിയൊരു യാത്രക്കാരനെ പോലെ.  യാത്രക്കാരൻ കൈയിൽ തൊട്ടൊരു കഥ പറയുമ്പോലെ . അതിലേറെ അനുഭവിക്കാറില്ല . രാത്രിമയക്കങ്ങളുടെ ഉഷ്ണസഞ്ചാരങ്ങളിൽ ഒരു നോവായി പിടഞ്ഞത് നീയായിരുന്നോ ! പടയൊരുക്കത്തിന്റെ നാളുകളിൽ ഒരിക്കൽ നീയെന്നിൽ പിടഞ്ഞുപിടഞ്ഞുണർന്നതായ് ഞാനോർക്കുന്നു . അന്ന് ഞാൻ നിന്നെ പരിഹസിച്ചതും , അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും .. നീണ്ടൊരു യാത്രയുടെ ഇടയിലെ പിരിമുറുക്കങ്ങൾക്കിടയിൽ നീ നിന്റെ സാന്നിധ്യമറിയിച്ചതും യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ നീ ദീർഘം നിശ്വസിച്ചതും ഞാൻ കണ്ടില്ലെന്നു നടിച്ചു.  ഞാനും നീയും ചേർന്ന ഒരു ഹൃദയമിടിപ്പിന്റെ നേരറിവിൽ, ദ്രുതചലനത്തിന്റെ കൈകാൽകുഴച്ചിലിൽ നിന്റെ നിതാന്തമായ കാത്തുവെപ്പും  അർപ്പണബോധവും ... ഞാൻ ഒരിക്കലെ തിരിച്ചറിഞ്ഞുള്ളൂ . അപ്പോഴേക്കും ഞാൻ നിന്നെ വിട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ !!

ഗന്ധമാപിനികൾ

  അങ്ങിനെയിരിക്കെയാണ് അയാൾ പോയെന്ന് കേൾക്കുന്നതും, ചെവിയിൽ കൂടെ  ഒരായിരം കിളികൾ ഒന്നിച്ച് പറന്നിറങ്ങിയതും . വക്രിച്ച മുഖം കാട്ടിയാണിന്നലെ പതിവുപോലെയയാൾ മടങ്ങിയത് . കിടപ്പിലും മുഖഭാവമത് തന്നെ കൂടാതെ ഇടംകണ്ണിറുക്കിയാ പുഞ്ചിരിയും . ഓർത്തതെന്താവുമയാൾ പോകും നേരം . തെക്കെപ്പറമ്പിലെ  ഉന്നമരത്തിൽ കുടിയേറിയ കടവാവലുകളെയോടിക്കാൻ വേരോടെ മരം പിഴുതെറിഞ്ഞ് മാറ്റി നിശ്വസിക്കവേയാണ് ഞങ്ങൾ കണ്ടതും വക്രിച്ച മുഖം കാണിച്ചതും . മരണം കൊണ്ട് വരുന്ന പക്ഷികളാണിവ  എന്ന പിറുപിറുക്കലും  തിരിഞ്ഞു നടക്കലും .. ശവദാഹം കഴിഞ്ഞ് മടങ്ങവേ ഉന്നമരം വീണയിടത്തതേ ഉന്നമരം. മരത്തിൽ നിറയെ കറുത്ത കായ്കൾ . കിർ..... പൊടുന്നനവെ ഉന്നക്കായകൾ പൊട്ടിച്ചിതറി. മൃദുലമാം പഞ്ഞികൾ മേലാസകലം പൊതിഞ്ഞു . പഞ്ഞികൾക്ക് അവന്റെ മണമുണ്ടായിരുന്നു . അവന്റെയതേ വിയർപ്പുഗന്ധം ..

ഗേ

  ശരീരങ്ങളാണാദ്യം കണ്ടതും ഇഷ്ടങ്ങൾ പങ്കുവെച്ചതും .. അവയുടെ ഇണക്കങ്ങൾക്കിടയിലാണ് ഹൃദയങ്ങൾ ഒരു മിന്നൽ പോലെ കണ്ടതും ഇറുകിപ്പിടിച്ചതും . ഇഴപിരിയാ ബന്ധമായ് അതിന്നും ... ശരീരങ്ങളെ അതിന്റെ വഴിയ്ക്ക് വിട്ട് ഒട്ടുമേ ശ്രദ്ധയില്ലാതെ ....

സ്വപ്നാടനം

  ഉഷ്ണസഞ്ചാരത്തിന്റെ പാതി മയക്കത്തിന്റെ തളരുമിടങ്ങളിൽ നിന്നും കുതിർന്ന നിലങ്ങളിൽ നിന്നും മഴത്തുമ്പിയുദയംപോലെ നിദ്രാടനങ്ങൾ  ... കിഴക്കൻ കാറ്റിന്റെ രോമാഞ്ചസ്പർശങ്ങൾ . ഇടയ്ക്കൊരാവേശ പുൽകൽ . സാക്ഷവലിച്ചു തുറന്ന് നിലാവിനോടമരുമുണർച്ചകൾ . സ്വപ്നാടനങ്ങളിൽ നീഹാരപ്പുതപ്പുകളേറ്റി യക്ഷി കന്യകകൾ . ചുണ്ടിൻ ചുവപ്പ് . പാലപ്പൂ മണമില്ലേ  വെറ്റിലയില്ലേ ചുണ്ണാമ്പില്ലേ . മിന്നൽക്കൊടി പോലെ പെൺകൊടി . ദു:സ്വപ്നങ്ങളുടെ പാലമരക്കേറ്റം . നിലാച്ചുണ്ണാമ്പ് തേച്ച പനയോലക്കീറുകൾ . വിയർപ്പു നദിയിൽ നീരാട്ടും തുടിയും ... സ്വപ്നങ്ങൾക്കൊടുവിൽ വെൺമയാർന്ന എല്ലിൻ തുണ്ടുകളായി സ്വപ്നാവശേഷിപ്പുകൾ ....

വിലാപം

  എന്നെയിറുക്കില്ലിക്കുറി യതറിയാമെങ്കിലും പൂക്കുന്നു  ഞാനതെൻ കർമ്മം .. പൂക്കാതിരിക്കാനാവില്ലതെൻ നിയോഗം , വളർത്തി നീയെന്നെയരുമയോടെ പോറ്റി നീരേകി ,വളമേകി , പൂക്കുമോയിക്കുറി ഒരു മൃദു സ്വനം കേട്ടാൻ പൂത്തേക്കാമെന്ന് നിനച്ചിലകൾ കൊഴിച്ച് ,തളിരണിഞ്ഞ് ,മഞ്ഞപ്പൂവാട ചുറ്റിയൊരുങ്ങി ഞാൻ ഒരു കണ്ണീർ തുള്ളിയിൽ പൊള്ളി ഞാനിന്നലെ തന്വംഗിയവൾ മൃദുമൊഴിയാൾ വിതുമ്പുന്നു . പൂക്കേണ്ടതില്ല നീ ,കൺ പൊത്തി കാണിക്കുവാനവനെത്തില്ലിക്കുറി. മഹാമാരി വിഴുങ്ങുന്നു സർവ്വവും ,മനമുരുകുന്നു രാജവൃക്ഷമേ.. വിതുമ്പുന്നതിപ്പോഴെൻ മനമോ ? പൂത്തതെന്തിനെന്നാദ്യമൊരു പൂ കലമ്പി . ചെവി പൊത്തി ഞാൻ കുഞ്ഞുങ്ങൾ തൻ കരച്ചിലേറുന്നു വൃഥാവിലായി കർമ്മം  വിലാപഭൂമിയായി ചുറ്റും പൊഴിയാം വെറുതെയിനി കർമ്മമതായേക്കാം  നിയോഗമതായേക്കാം ... വെറുതെ പൊഴിയാൻ !!

കൊറോണക്കാലത്ത് ..

 കോഴിക്കോട് പോയി മിഠായിത്തെരുവിലൂടെ അലയണം . ബഷീർക്കാൻ്റെ ഓട്ടൊ പിടിച്ച് ബീച്ചീ പോണം . ബീച്ച് ഹോട്ടലിലെ ബാറിൽ നിന്ന് രണ്ടെണ്ണമടിക്കണം വൈകീട്ടസ്തമയം കാണണം ചില്ലു ഭരണിയിലെ ഉപ്പു നെല്ലിക്കയും മുളക് പൊടി തേച്ച പൈനാപ്പിളും തിന്നണം . തിരക്കുപിടിച്ച സ്റ്റാൻ്റിൽ നിന്ന് KSRTC ക്ക് ബാലുശ്ശേരിക്ക് തിരികെ പോണം ..

തമോഗർത്തങ്ങൾ

   ആയിരം നക്ഷത്രങ്ങളെരിഞ്ഞടങ്ങിയ തമോഗർത്തങ്ങൾ. നീയറിയാതെ നിന്നിലേയ്ക്ക് കമഴ്ന്നു വീഴുന്ന എന്റെ നോട്ടങ്ങളും പ്രത്യാശകളും . എന്നോ എരിഞ്ഞമർന്ന നക്ഷത്രരാശികൾ തീർത്ത ചാരസ്ഫുരണങ്ങൾ  കൈക്കുമ്പിളിലെ ജലരാശിയായിയെന്നെയിന്നും മോഹിപ്പിക്കുന്നു . കാലവേഗങ്ങൾ കൊണ്ടുവന്ന സഞ്ചാരക്കുറിപ്പിൽ ഗഗനചാരികളുടെ തീവ്രാന്യേഷണങ്ങളുടെ അടയാളപ്പെടുത്തിയ നാഴികക്കല്ലുകൾ . കണ്ണടയാത്ത നിന്റെ നിതാന്ത ജാഗ്രതയുടെ പിൻകുറിപ്പുകളിന്ന് അന്യമാക്കപ്പെട്ട കാലത്തിന്റെ തള്ളിമാറ്റിയ രോദനങ്ങൾ .. ഒരു കൊള്ളിയാനായ് നിന്റെയാകർഷണത്തിനായ് ഒരുൽക്കയായ്  തീവേഗമായ് പോലും ഞാൻ കാലങ്ങളോളം കത്തിയമർന്നൊടുവിൽ ഭൂമിയലമർന്നു . നീ രാവിന്റെയൊരായിരം പുഞ്ചിരിയിൽ എനിയ്ക്കായ് കൊളുത്തിയ ദീപം . ഇന്ന് നിന്റെ തമോഗർത്തങ്ങൾ തീർത്ത മായികലോകത്ത് ഒരു അന്വേഷകനായി എനിക്ക് പുനർജനിക്കണം ... ഒറ്റ സംശയമേയുള്ളു . അന്ന് നീയെന്നെ അറിയുമോ ....!!

വിഷുപക്ഷി (2019)

  കള്ളയുറക്കത്തിൽ കണ്ണിമ തുറക്കാത്ത മയക്കത്തിൽ  ദൂരെയൊരു പടക്കപ്പൊട്ട് കേൾക്കുന്നു . പ്രതിധ്വനിയെന്നോണം  തുടർ പൊട്ടലുകൾ . അകായിലൊരു തിരി വെട്ടം അമ്മയുണർന്നു . പടിഞാറ്റയിൽ നിറദീപങ്ങൾ തെളിഞ്ഞു . ഇരുതേങ്ങയിൽ  കൂർമ്പൻ ദീപം  ഫലമൂലങ്ങൾ .. പൂമുഖവാതിൽ കറകറ ശബ്ദം .. "നോക്കൂ " അമ്മയുടെ കൈ പിടിച്ചു പോവുന്ന അച്ഛൻ . അപ്പോഴിരുളും  മേടക്കുളിരും  തനിച്ചാവലും ... എവിടെയോ ഒരു പനയോലപടക്ക പൊട്ടൽ .. അമ്മേ ... ഞാൻ കൺ തുറന്നിട്ടില്ല . ഒന്നെന്നെ കണി കാണിക്കുമോ ??

സ്വർഗം തുറക്കുന്ന സമയം

  വർഗ്ഗങ്ങളുടെ ചോര ചിന്തിയ വഴികളിൽ നിന്ന് ഒരു ബീജകണം . ആലോസരപ്പെട്ടു കിടന്നൊരു ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച് വളർന്നത്‌. പറിച്ചു ചീന്തിയെറിഞ്ഞൊരു സ്ത്രീശരീരത്തിനുള്ളിലെ നൂറാമനിൽ നിന്ന് ചാടിപ്പിച്ചൊരു ബീജം. ചോര വിഴുങ്ങി ചത്ത അമ്മയോടൊപ്പം അൽപം ചോരയോടൊപ്പം പുറത്തേക്ക്. മുല പാതി മുറിഞ്ഞവളുടെ മുല കുടിച്ചവൻ . വർഗ്ഗങ്ങൾക്കും സ്വർഗ്ഗങ്ങൾക്കും ഇടയിലൊരു ജീവനൊളിപ്പിച്ചവൻ . ഇന്നവൻ സ്വർഗങ്ങൾ തേടിയുള്ള യാത്രയിലാണ്. അവനു വേണ്ടി സ്വർഗങ്ങൾ തുറക്കുന്ന സമയം എപ്പോഴാണാവോ !!!!

ശേഷം

  ഇരുന്നിരുന്നെന്നെ മറന്നു പോകുന്നു . ചികഞ്ഞെടുക്കാ- നൊന്നു നടക്കും . ഒരു മിന്നൽപ്പിണർ ഒരുഗ്രസ്ഫോടനം. ഏകാന്തമാം വഴിത്താര ഇരിപ്പിലെന്നെ മനനം ചെയ്യുന്നു എന്തൊരഴുക്ക് കൈ കഴുകി വെളുക്കുന്നു മനസ്സും  എന്നെ തിരക്കാനൊട്ടു നേരമില്ലാക്കാലത്ത് മന്മഥനെന്ന് നിനച്ചു . ഇന്നെന്നെ മാത്രം  കാണും നേരത്തറിവൂ ലഹരി തൻ കന്മദം . തിരിച്ചു പോക്കുണ്ടാവും കാലമതെഴുതും നിശ്ചയം  നിശ്ചയിക്കണമിനിയു- മെങ്ങിനെ ജീവിക്കണമെന്ന് ..

മുഖാവരണം പറയുന്നത്

തീയലകളുണ്ടാവാം . ദീർഘനിശ്വാസത്തിന്റെ ... നിറം കലർത്തി ഇഴചേർന്ന് സുതാര്യാവരണമായി കാഴ്ചയെ പരിമിതപ്പെടുത്തി മുഖക്കർട്ടനായി ഇളകിയാടുമ്പോൾ നിന്റെ തീയലകളേൽക്കുന്നുണ്ട് . കണ്ണീർത്തുള്ളികൾ തെറിക്കുന്നുണ്ട് . നീയെന്ന ചലിക്കുന്ന ബിംബത്തെയറിയുന്നുണ്ട് . സുറുമ മഷി പടരുന്നുണ്ട് . നിന്റെ പുകച്ചിലുകളുടെ ആവിയേറ്റ് തരിയ്ക്കുന്നുണ്ട് . ആൾക്കൂട്ടത്തിലെ വിഭ്രമാവസ്ഥയും വല്ലപ്പോഴും  പാളി വീഴുന്ന നിന്റെ കുസൃതി നോട്ടങ്ങളെയും പുളകത്തോടെ ഏറ്റുവാങ്ങുന്നുണ്ട് . പറഞ്ഞു തീരാത്തതെന്തോ എനിയ്ക്ക് പുറകിൽ വിതുമ്പലായൊ പിറുപിറുക്കലായൊ പല്ലിറുമ്മലായൊ മുറിഞ്ഞുപോവുന്നുണ്ട് . അവിചാരിതമായിക്കിട്ടിയ ഒരു ചുംബനത്തിന്റെ ഉന്മാദാവസ്ഥയെ നനവോടെയലിവോടെ ഏറ്റുവാങ്ങിയിട്ടുണ്ട് . നിന്റെ സഞ്ചാര നേരങ്ങളിൽ നിന്റെ കണ്ണായും മാറുന്നുണ്ട് . രാത്രി നേരങ്ങളിൽ അഴിച്ചുമാറ്റപ്പെട്ട ഒരഴുക്കു തുണിയായി മാറ്റപ്പെടുമ്പോൾ  ആശ്വാസത്തിന്റെ  ഒരു പുഞ്ചിരി നിന്നിൽ തെളിയുന്നുണ്ട് . ഞാനാലോചിക്കുകയാണ് . ഞാൻ നിന്റെ ആരാണ് ? നിന്റെ രക്ഷകനോ? ശിക്ഷകനോ ?

ലയം

  ഒരു പാട്ട് കേൾക്കുമ്പോൾ അത് മൂളി നോക്കുമ്പോൾ ഒരു രാഗമെന്നിൽ പിടയ്ക്കും. അവികല്പമാമൊരു ചിന്തയാൽ നിറനിലാക്കാലമൊന്നോർക്കും നിലവിട്ടുയർന്നതന്നോർക്കും  പദസഞ്ചയത്തിൻ്റെ അനുപല്ലവി - ക്കുള്ളിലൊരു ഭ്രൂണമായി തുടിയ്ക്കും പ്രളയ പ്രപഞ്ചത്തിലുറങ്ങും  നിറസാധകത്തിൻ്റെ ചരണപ്പെരുക്ക - ത്തിലതു ജീവവായുമായ് മാറും ധ്യാനസ്സമാധി വിട്ടുണരും. ഒരു തുണ്ടു പല്ലവിതന്നാഴക്കടലിൽ നിന്നൊരു കുഞ്ഞു മൽസ്യമായുയരും പുതുചക്രവാളം തേടിയൊഴുകും... ഒരു പാട്ട് കേൾക്കുമ്പോൾ അത് പാടി പിന്നെയും പ്രളയ സമാധിയിലമരും പ്രളയ സമാധിയിലമരും ..

സ്നേഹിച്ചു തീരാഞ്ഞ് ....

അന്ന് കാട്ടുചെമ്പകമാണെന്ന് പറഞ്ഞപ്പോൾ ചെത്തിക്കോരി വെളിമ്പറമ്പാക്കിക്കോളാൻ . ചെമ്പരത്തിയാണെന്ന് പറഞ്ഞപ്പോൾ ചെവിയിൽ ചൂടിക്കോളാൻ . മല്ലികപ്പൂവായിത്തീരാമെന്നു പറഞ്ഞപ്പോൾ ചവിട്ടിയരച്ചു കളയുമെന്ന് . അരളിപ്പൂവെങ്കിലുമെന്ന് കേണപ്പോൾ പരിസരത്തെങ്ങും വന്നുപോവരുതെന്നും . കുഞ്ഞു മുക്കുറ്റിയാവാം പൂവായി ജന്മമൊടുക്കുന്ന ഓടപ്പൂവെങ്കിലുമാവാം .. ഒന്നിനുമനുവദിക്കാതെ നീയൊരു കൊടിത്തൂവയെന്നപോലെന്നെ പറിച്ചു ദൂരെയെറിഞ്ഞു.. ഇന്നും ഞാനൊരു താരകപ്പൂവായി വാനിൽ,നിന്നെയെന്നും കണികണ്ട് കണ്ട് ...

ജലക്കവിതകൾ

                 --1-- ഇന്നലെയും ഇന്നും .... നാളെ !!! ?? ജീവൻ പോവുന്നേരമിറ്റു ജലം മച്ചിലെ തട്ടിൽ തൂങ്ങും കുപ്പിയിലെ ഗംഗാജലം . ജീവൻ പോവുന്നേരമിറ്റു ജലം കോൺക്രീറ്റ് ഷോക്കേസിലിരിയ്ക്കും കുപ്പിയിലെന്നോ വറ്റിപ്പോയൊരെൻ കിണറ്റിൻ ജലം...                    --2 --  തർപ്പണം ചെയ്യാൻ വിറയ്ക്കും കൈകളിൽ എള്ളുമുണങ്ങിയ ചെറൂളയും വരണ്ട ചന്ദനവും. നീരില്ലർപ്പിക്കാനിറ്റും വരണ്ടൂ തൊണ്ടയും . പോയൊരാത്മാക്കൾ തൻ ദാഹമല്ല ചുടുന്നതെൻ സോദരാ ജനിയ്ക്കാൻ പോവുമെൻ കുഞ്ഞിനിനിയെങ്ങിനെ നെല്കു-- മിറ്റു ജലം ചേർത്താ വയമ്പ് ...!!                  --3-- കരയിലിരുന്ന് പൊടിഞ്ഞമരുമീ തോണിയിലെഴുതിയിട്ടുണ്ടൊരു പുഴതൻ ജീവചരിത്രം .....                    --4--  കോളക്കമ്പനികൾ കുഴൽക്കിണറുകൾ ഭൂമിതന്നപായങ്ങൾ . കാടുകൾ വയലുകൾ പുഴകൾ ഭൂമിതന്നാധാരങ്ങൾ. അധാരങ്ങൾ പണയം വെച്ചും ചുട്ടെരിച്ചും അപായങ്ങൾ പരീക്ഷിച്ച് രുചിയ്ക്കുന്നു ..       ...

പറയാതെ പോയ പ്രണയങ്ങൾ

  പറയാതെ പോയ പ്രണയത്തിന്റെ ഒരു തുണ്ട്  വേലിയിൽ കുരുങ്ങിക്കിടപ്പുണ്ട് . ഒരു തുള്ളിച്ചോര കടുക് മണിയോളം ഉറുമ്പരിക്കാതങ്ങിനെ . വെപ്രാളത്തിന്റെയും  ഒടുവിൽ ഒരു കൈയ്യബദ്ധത്തിന്റേയും പ്രതീകമായങ്ങിനെ ... ബാക്കിയായൊരു പ്രണയം ജനാലപ്പടിയിൽ ഒരു തുള്ളി കണ്ണീരായി ഒരു സൂര്യനെ പേറുന്നുണ്ട് . മറന്നുവെച്ചൊരു പ്രണയം  അതിന്റെ അവകാശിയെ തേടി പരലോകത്തേക്ക്  നോക്കിക്കൊണ്ടിരിക്കുന്നുണ്ട് . പരസ്പരം സ്വീകാര്യമായൊരു പ്രണയം ഇന്നലെകളെയോർത്ത്  കേഴുന്നുണ്ട് . ആറ്റിറമ്പിലൊരു പ്രണയം അഴുകുന്നുണ്ട് . ലോഡ്ജുമുറിയിലൊരു പ്രണയം മാനഭംഗപ്പെടുന്നുണ്ട് . കോളേജ് കേമ്പസിൽ മുദുലമായൊരു പ്രണയം പ്രണയിതാക്കളെ ഉപദേശിക്കുന്നുണ്ട് . പെറ്റെഴുന്നേറ്റ പ്രണയമോ കൈകാലിട്ടടിച്ച് കരഞ്ഞ് തന്റെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട് .. എന്നെ സ്നേഹിക്കൂ എന്ന് വിതുമ്പി വിതുമ്പി മുലപ്പാലീമ്പുന്ന പ്രണയം ...

നര

  ജനിമൃതികൾക്കിടയിലെ ദൂരമളക്കുമ്പോൾ  ബാല്ല്യമുപേക്ഷിച്ചു പോയ വഴിത്താരകൾ കടന്ന് പോവണം . കൌതുകങ്ങളുടെ കുസൃതിയുടെ വാശിയുടെ ഒടുവിലൊടുവിൽ സമരസപ്പെടലിന്റെ വെളിമ്പറമ്പിലെത്തി നിൽക്കും . നര നിറഞ്ഞ മുടിയിൽ തഴുകി പറയും " ഒന്നും വേണ്ടായിരുന്നു "

വെറുതെയൊരു സ്വപ്നം

  പരാജിതരെ അടക്കിയ സമതലത്തിൽ നിൽക്കുന്നു . പൂവിടുന്ന എല്ലാ ചെടികളും വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം . മാലാഖമാർ പൂന്തോട്ടം നനയ്ക്കുന്നു  പൂന്തോട്ടത്തിൽ നടുക്കൊരു കുഴൽ ആകാശത്തേയ്ക്ക് നീരാവി ചീറ്റുന്ന വായു മണ്ണിന്നടിത്തട്ടിൽ നിന്നും മുകളിലോട്ട് . നിശ്വാസവായുവിന്റെ ഗന്ധം .. പരാജിതരുടെ ഗന്ധം .... ഞെട്ടിയുണർന്നപ്പോൾ ചുറ്റിനുമതേ ഗന്ധം കൂടെ പൂക്കളുടെ സുഗന്ധവും

ശീപോതി ജന്മങ്ങൾ

  പെയ്തു തീർന്ന മിഥുനമൊഴിയുന്നു  അഴുക്കുകളൊന്നിച്ചൊതുങ്ങി മാറുന്നു. കരിമേഘങ്ങളകലെയുരുണ്ടുകൂടുമ്പോൾ ഒരു കർക്കിടകമുണർന്നു തുടങ്ങുന്നു.... പുറത്തല്ലഴുക്കെന്നറിയുന്നടിഞ്ഞു കൂടുന്നു  ഉള്ളിലുരുക്കുപോലെന്തോ വിങ്ങുന്നു . ശീപോതി വിളക്കുതെളിയാതെ  കറുത്തിഴുകുന്നു ,കൊഴുത്ത പ്രതലത്തിൽ . കലിയനിരുന്നാർക്കുന്നു പടുമരച്ചോട്ടിൽ  ചേട്ടാഭഗവതി മുടിയഴിച്ചലറുന്നു .. ഇരുണ്ട മച്ചിൽ വിളക്കുതെളിയാതിരുളിൽ  ശീപോതി കരയുന്നിറ്റു ദാഹനീരിനായ് ...

അവനാരോ ।

  അടരുവാൻ വയ്യെനിക്കെന്ന് താന്തരായെഴുതി നിറക്കുന്നതാരോ ! പടരുവാൻ നിറയുവാൻ കതിരിടുവാൻ ,പൂവായി പൂക്കാലമായി കൊഴിയുന്നതാരോ ! നിലവിളിയായി കൂടെ നിൽക്കുവാൻ നിലാവായുമ്മ വെക്കുവാൻ നിലയില്ലാ നേരത്ത് വൈക്കോൽ- ത്തുരുമ്പിൻ്റെ കരുതലായെങ്കിലും ഓർത്തു നിൽക്കുന്നവനാരോ !'

ചിത്രംവര

  നെഞ്ചിനുള്ളിലായിരുന്നു  നീ ചിത്രം വരച്ചത് . ഗർഭപാത്രത്തിൻ്റെ അരികുകളിൽ  നിൻ്റെ ആദ്യ പരീക്ഷണം . എൻ്റെ ശരീരവടിവുകളിലേക്ക് നിനക്ക് പ്രവേശനമില്ലായിരുന്നു . എൻ്റെ തലച്ചോറിൽ നീയിന്നുണ്ടാക്കുന്ന ഭൂകമ്പത്തിൻ്റെ വിറയാർന്ന  നിലയ്ക്കാത്ത ചലനങ്ങൾ ... കുഞ്ഞേ നിൻ്റെ രക്തം പുരണ്ട കൈകളാൽ എൻ്റെ നെറ്റിയിലൊരു തിലകം ചാർത്തി കൺപീലികളിൽ തഴുകിയമർത്തിയുറക്കുക ...

വിപണനം

  ചൂണ്ടക്കാരനും വലയെറിയുന്നവനും കർമ്മത്തിലൊരേ പാതയിൽ . ചൂണ്ടയിൽ കൊരുത്ത മാംസത്തുണ്ട് ചതി ,പ്രലോഭനം തുടങ്ങിയ  തന്ത്രങ്ങളിൽ  ആഴങ്ങളിൽ തൂങ്ങിയാടുമ്പോൾ കൊതിയിൽ ഉമിനീർ ഗ്രന്ഥികളലിയുമ്പോൾ കണ്ണടഞ്ഞ് പോകുന്ന ജാഗ്രത .. ഉൽസാഹത്തിമിർപ്പിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ് വീശിയെറിഞ്ഞ വലയ്ക്കുള്ളിലാവുന്നത് . ഒരു കുടുംബത്തെ  ഒരു വംശത്തെ മുഴുവൻ ഇല്ലാതാക്കുന്നത് . അവസാനത്തെ ശ്വാസത്തിലും തമ്മിലിഴുകിച്ചേർന്ന്... ഒരു ചൂണ്ടക്കാരനും വലയെറിയുന്നവനും തമ്മിലെന്ത് ! ഒരേ കർമ്മ വീഥിയിൽ ! ജാഗ്രതയ്ക്കൊട്ടും കുറവില്ല . ചതിയുടെ കാര്യത്തിൽ വിശാലമായ അന്തരം ! ചൂണ്ടലിലും വലയിലും പിടയുന്ന മരണങ്ങൾക്ക് വ്യത്യാസമില്ലേ !!

എഴുത്തുകാർ ഞെട്ടുമ്പോൾ

  ഇന്നലെയെഴുതി  ചേർത്തതാണൊരു വരി മനസ്സൊന്നിരമ്പിയാർത്തപ്പോഴത്  മാഞ്ഞു പോയി . വാക്കുകൾ മുട്ടിയുരുമ്മിത്തിരക്കുന്നു . പുനർജന്മമെന്നവരാർക്കുന്നു . നിനക്കെന്ത് മടിയെന്ന് പരിഭവം . ആരെ ഭയക്കുന്നെന്ന്  ചേതന വാക്കുകളായുധമല്ലേയെന്നസംഖ്യം  വിളികൾ വാക്കുകൾ വഴി  വെട്ടുന്നോരെന്നൊരശരീരി താഴ്മയാണഭ്യുന്നതിയെങ്കിലും താഴരുതേ നിൻ തൂലികയെന്നൊരു മർമ്മരം  ഇനി ഉറങ്ങണ്ടെന്നൊരു കാറ്റിൻ സ്പർശം നിൻ നില തുടരൂ  തുടരൂയെന്നാരൊ  വീണ്ടും വീണ്ടും വീണ്ടും...

മടങ്ങിപ്പോയ എഴുത്തുകൾ

  എഴുത്തുകൾ  അതിൻ്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാനൊരുങ്ങുന്നത് ഇന്നാണ് ശ്രദ്ധയിൽപ്പെട്ടത് . ലാളനകൾ കിട്ടാതായപ്പോൾ പ്രണയം കടലാസിൽനിന്നൂർന്നിറങ്ങിപ്പോയി കരുണ പറഞ്ഞതാണേറ്റം സങ്കടം. മേക്കപ്പിടിവിച്ച് കാഴ്ചവസ്തുവാക്കുന്നോ  എന്നും പറഞ്ഞൊരിറങ്ങിപ്പോക്ക് .. അക്ഷരങ്ങളായിച്ചിതറിയവർ പൂർവ്വസ്ഥിതി പ്രാപിക്കുന്നത് വൈഷമ്യത്തോടെ നോക്കി ഞാൻ . കടലാസിലൊരു ബഹളം കേട്ടാണ് തിരിഞ്ഞു നോക്കിയത് . വാശിയും ,ക്രൌര്യവും കൂടി അവശേഷിച്ച വാക്കുകളിൽ അമ്മാനമാടുന്നു . ആകെ കോലം കെട്ട എഴുത്തിലെ ചില്ലക്ഷരങ്ങളും അവശേഷിച്ച അക്ഷരങ്ങളും ഗതികിട്ടാതുഴലുന്നത് നോക്കി നിൽക്കേണ്ടി വന്നുവെനിക്ക്...

പൂച്ചയാണിന്നെൻ്റെ ദുഃഖം

  പൂച്ചയെ പണ്ടേ എനിയ്ക്കിഷ്ടല്ല എന്ന് പറഞ്ഞാലതിലൊരു ശരികേടുണ്ട് . ആത്മവഞ്ചനയുണ്ട് . എന്തെന്നാൽ കുഞ്ഞുന്നാളിൽ നെഞ്ചത്തടുക്കി- ക്കൊണ്ടു നടന്നിരുന്നു ഒന്നിനെ . "കുറിഞ്ഞ്യേ ''  എന്ന് വിളിക്കുമ്പോൾ  പാതി മിഴികൾ തുറന്നെന്നെ  നോക്കുന്നത് . പിന്നീട് ദൂരത്ത് നിന്നായി ലാളനം . അടുപ്പിക്കില്ല .. ഇന്ന് പൂച്ചയെ കാണുമ്പോൾ കല്ലെടുത്തെറിയുന്നതായി ഭാവിച്ചും  ശബ്ദമുണ്ടാക്കിയും ഓടിക്കും . അല്ലെങ്കിൽ  മ്യാവു ശബ്ദമുണ്ടാക്കിയും അതിൻ്റെ കണ്ണിലേക്ക് ദൃഷ്ടി പതറാതെ നോക്കിയും പേടിപ്പിക്കും . പേടിക്ക് പകരം ദൃഷ്ടി പതറാത്ത പൂച്ചയുടെ കണ്ണിൽ വന്യത തളം കെട്ടും . കഴുത്തിൽ കടിച്ച് കൊല്ലുന്ന ഒരു പുലിയുടെ നിഴലതിൻ്റെ കണ്ണിൽ കാണും . ഞാൻ പിന്മാറും ... ഇപ്പോഴിപ്പോൾ  എന്നെ തോൽപ്പിക്കാനെന്നോണം  വെറുപ്പിക്കാനെന്നോണം ഞാൻ രാവിലെ പൂമുഖവാതിൽ തുറക്കുമ്പോൾ കണിയായി ഉറുമ്പരിക്കുന്ന  പാറ്റയുടെ  തുമ്പികളുടെ ചിലപ്പോൾ എലിയുടെ അവശിഷ്ടങ്ങൾ വരെ... പക്ഷെ ഞാൻ തോറ്റു കൊടുക്കാൻ തെയ്യാറല്ലെന്ന് തൂത്തുവാരുമ്പോൾ  വീണ്ടും വീണ്ടുമതിനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു . അപ്പോഴും ഏതോ മറവിലിരുന്നത് എന്നെ വീണ...

നിഴൽ

 നിന്നോട്  ഞാനൊരിയ്ക്കലും പറഞ്ഞിട്ടില്ലാത്ത കാര്യമുണ്ട് .. എന്നെപ്പറ്റി ! നീ മാത്രമൊരു വിഷയമായപ്പോൾ ഇല്ലാതായ ഞാൻ. ഞാൻ നിന്നിലേക്ക് വീണു കിടക്കുന്ന നിലാവ് . എന്നിട്ടുമെന്തേ നിൻ്റെ നിഴലിന് എൻ്റെ ച്ഛായ ! എല്ലാ നിഴലുമൊരുപോലെന്ന് രാവ്! ഒരു കുലുങ്ങിച്ചിരിയായി നീലരാവ് ! തണുത്ത കാറ്റായി .. നിലാവിൻ ചിരിയായി . ഒരു രാവിന് ശേഷം പ്രഭാതക്കുളിരാണ് ചെവിയിൽ മൊഴിഞ്ഞത് . നീയാണ് സർവ്വവും  സൽകർമ്മവും !  ഒരു നിഴലായ് വീണു കിടന്നു ഞാനും മൊഴിഞ്ഞു . നീയാണ് സർവ്വവും സൽകർമ്മവും  ....

ഞാനില്ലാതായാൽ

  എന്റെ നിഴലിവിടെയവശേഷിക്കും . എന്നുമെന്നെച്ചുറ്റി നടന്നവൻ വേർപെടുന്ന അവസ്ഥയിൽ അതിനപ്പൂപ്പൻതാടിയുടെ ലാഘവത്വം  സ്വാതന്ത്ര്യം . എത്ര ഉയരങ്ങളതിന് കേറാം ! ഒന്നുമോർക്കാതെ കാറ്റ് കൊണ്ടുപോന്നിടത്ത് വിശ്രമിക്കാം . ഞാൻ നട്ട മരത്തിലതിന് ഊഞ്ഞാലാടാം. അപ്പോഴതിനെന്റെ മണം കിട്ടിയേക്കാം . അതിന്നുച്ചിയിലിരുന്ന് എന്റെ ആകാശയാത്ര കാണാം . പെരുമഴയോടൊപ്പം മണ്ണിൽ പതിച്ചേക്കാം . എന്റെ കാലടിയമർന്ന കുഴിയിലത് പറ്റിപ്പിടിച്ച് കിടന്നേക്കാം . എന്റെ മണമതിന് കിട്ടുമല്ലോ . ഒടുക്കം കറുത്ത വിത്ത് വേർപെടുമ്പോൾ ഒരു നൂറ് നൂലിഴകളായ് ചിന്നിച്ചിതറാം . എന്റെ നിഴലിനപ്പഴേ മുക്തി ലഭിക്കുളളു. എനിക്കും ....

പനമരങ്ങൾ

  ഒരു നൂറ്റാണ്ട് കഴിഞ്ഞ പനയോല ഗ്രന്ഥക്കെട്ട്. മോന്തായത്തിലെ പനയോലക്കീറിൽ നിന്ന് വീണ മഴത്തുള്ളികളേറ്റ് ചരിത്രം നനഞ്ഞു . ജീവിതം ഒലിച്ചിറങ്ങി പനയോലസാഹിത്യവും ചരിത്രവും കുതിർന്നു  കുട നിവർത്തി നിന്ന പനയെന്ന ജന്മത്തെയോർത്തു . വർത്തമാനവും ഭൂതവും പേറുന്ന എഴുതപ്പെട്ടതും എഴുതുന്നതുമായ ചരിത്രങ്ങളെയുമോർത്തു . പനയോലക്കീറും ഗ്രന്ഥക്കെട്ടും  ഈറനിൽ പുതഞ്ഞു . പുറത്ത് പാലക്കാടൻക്കാറ്റിൽ ആടിയുലഞ്ഞ് പനമരങ്ങൾ ...

അടഞ്ഞു പോയ മിഴികൾ

  ജീവിച്ചിരുന്നപ്പോൾ അടയുമ്പോഴും അതുള്ളാൽ തുറന്നു തന്നെയായിരുന്നു . എന്നേയ്ക്കുമെല്ലാമവസാനിച്ചപ്പോൾ  അതു തുറന്നു തന്നെയിരുന്നു .. പക്ഷെ അതപ്പോൾ തുറന്നിരുന്നാലും അടഞ്ഞേ തന്നെയായിരുന്നു . ആരോ ഒരു പൂവിതൾ സ്പർശം നൽകി അതടച്ചു കളഞ്ഞു .... ഒരു യുഗമവസാനിച്ചു ...

വരും വരാതിരിയ്ക്കില്ല

  മറന്നെന്ന് പറയുന്നു  കൊഴിഞ്ഞു പോയതെന്തോ തിരയുന്ന മിഴിയനക്കങ്ങൾ . അവസാന യാമവും വരെ കാത്തു കാത്തിരുന്ന് കഴച്ചു പോയ കൺതടങ്ങൾ . ഉറക്കപ്പിച്ചിലുകളുടെ തുടർച്ചകളിൽ ചുക്കിച്ചുളിഞ്ഞ കിടക്കവിരികളിൽ അസ്വസ്ഥമാർന്ന  രാത്രിയിഴച്ചിലുകൾ . തുടുത്ത കൺപോളകളിൽ കുളിർധാര നീറ്റൽ. നനഞ്ഞ കാഴ്ചകളിലൂടെ കാലടി പതിയാത്ത വഴിയിൽ രാത്രി മഴയിൽ നനഞ്ഞ നടപ്പാതയിൽ ഭാരമേറിയ മനസ്സുമായൊരുവൻ വന്നു പോയൊ ? കൺ തൂക്കങ്ങളുടെ നിതാന്ത സൂക്ഷിപ്പിൽ ചടുലതയുണ്ട് . പ്രതീക്ഷകളുണ്ട് . യാമാന്ത്യങ്ങളുടെയും അസ്വസ്ഥതകളുടെയും കൂടെ ജാഗ്രതയാർന്നൊരു കാത്തിരിപ്പുണ്ട് ... വരും അവൻ വരും ....

ഭ്രാന്തൻ പ്രണയങ്ങൾ

  എന്നെയറിയുമോയെന്ന് ചോദിക്കുന്നു പുലരികൾ ,നട്ടുച്ചകൾ , നിറഞ്ഞ സന്ധ്യകൾ, രാവെട്ടങ്ങൾ .. എന്നെ മറന്നോയെന്ന് ഞാൻ ചോദിക്കും പോൽ... ഓരോ നിറങ്ങൾ കാട്ടിയെന്നെ ഉന്മത്തനാക്കുന്നു . അറിയുമെങ്കിലു-  മറിയില്ലെന്നുത്തരം. കിളിപാടും കാവുകളിൽ മഞ്ഞവെയിൽ നിറങ്ങളോടൊത്താടിയത്! മഞ്ഞളിൽ കുളിച്ചത് ! നാഗഫണങ്ങൾ ഉരുമ്മിയുരിഞ്ഞെറിഞ്ഞ ഉടൽ നിറങ്ങൾ ! ഓർമ്മയുണ്ടോ ! ഒടുവിൽ നാഗഫണത്താലിയണിഞ്ഞ് നീ മറഞ്ഞത് ! കുന്നിൻ മുകളിലെ നട്ടുച്ചയിൽ ചരൽക്കല്ലുകളുകളെയുരുമ്മിക്കരയിച്ച സുഖദംശന പിടച്ചിലുകൾ ! ഒരു ദേവത ! വിളിപ്പുറത്തെ ദേവത ! മഞ്ഞിറങ്ങുന്ന സന്ധ്യയിൽ മഞ്ഞിലലിഞ്ഞു ദേവത! പൊട്ടിച്ചിരിയുടെ പ്രതിധ്വനിയിൽ മഞ്ഞ് ദേവതയെന്ന് നിനക്ക് പേർ ! കാൽ ചങ്ങലക്കിലുക്കങ്ങൾക്കിടയിൽ വാതിലോടാമ്പൽ നീക്കിയെത്തുന്നത് ഏത് ദേവതയാവും ! ഇന്ന് പുലരിയില്ല ഉച്ചകളില്ല മഞ്ഞൾ സന്ധ്യകളില്ല ഉതിരും രാക്കിളി മർമ്മരങ്ങളും ... വാക്കുകൾ എന്നിലേക്ക് തിരിച്ചെത്തുന്ന ഗുഹാതീരങ്ങൾ മാത്രം !

പുറപ്പെട്ട് പോകുന്നവർ

  ഒന്നും പറയാതെയാണച്ഛൻ നടന്നു മറഞ്ഞത് . മീൻ വറുത്തത് ഇച്ചിരി കരിഞ്ഞില്ലേ എന്ന് ചോദിയ്ക്കാനൊരുങ്ങിയതാണമ്മ! അതേ.. എന്ന വിളിയിൽ തന്നെ നിർത്തി . (സസ്യാഹാരിയായ അച്ഛനോട് ....) മഞ്ഞൾക്കറ പുരണ്ട വേഷ്ടിയിൽ മുഖമമർത്തുമ്പോൾ ദൂരങ്ങളിലേയ്ക്ക് പടർന്നിരുന്നച്ഛൻ . ആറൊ... ഏഴോ .. തവണകളെണ്ണിത്തിട്ടപ്പെടുത്താൻ ധൈര്യം വന്നില്ല . ഉച്ചയുടെ കുറുകിയ നിഴലുകളിലേയ്ക്ക് നോട്ടങ്ങളെറിഞ്ഞമ്മ . ഒരു ദീർഘനിശ്വാസത്തിൽ കരിഞ്ഞുണങ്ങിയ പാടം കടന്ന് കരിമ്പനകളുലഞ്ഞു .. അടുക്കളയിൽ നിന്ന് പൂമുഖത്തേയ്ക്ക് തിരിച്ചങ്ങോട്ടും.. അച്ഛൻ തേടി പോയ യാത്രാ വഴികളിലെ സ്നാനഘട്ടങ്ങളും ദർഗ്ഗകളും സൂഫിവര്യന്മാരും അമ്മയെക്കണ്ടു .. ഇത്രയും ദീർഘമായ വഴികൾ വേറെയില്ലെന്ന് അവർ പറയുന്നുണ്ടായിരുന്നു . ഏകാന്തമായ അടുക്കളയ്ക്കുള്ളിൽ അമ്മ ചടഞ്ഞിരുന്നു . അരുകിൽ തേഞ്ഞ പലക മുറിയൻ ചിരവ, വക്ക് പോയ അലൂമിനിയം പാത്രം. അമ്മയിൽ നിന്നൊരു  ദീർഘനിശ്വാസം കൂടി . പുറപ്പെട്ട് പോയ ദൂരങ്ങളിലെവിടെയോ  അച്ഛനതിന്റെ അലകളെത്തിപ്പിടിച്ചു . മോക്ഷം ..മോക്ഷം ... ആ ദൈവീക പ്രഭയിൽ അച്ഛനാകെ അഴിഞ്ഞുലഞ്ഞു ....

കളവ്

   എൻ്റെ കരുതലുകളിലേക്കായിരുന്നാദ്യം . തീക്കട്ടയിൽ ഉറുമ്പരിച്ചു . പിന്നീട് മിഴിയടയാത്ത  ശ്രദ്ധാ നേരങ്ങളിലും ഞാനറിയാതെ  .. ഒരിക്കൽ കണ്ടു പിടിക്കുമെന്ന് ഉറക്കത്തെ പോലും നുള്ളിയകറ്റിക്കൊണ്ട്... എന്നിട്ടും രാവിൻ്റെ അന്ത്യയാമത്തിൽ..!! ശബ്ദങ്ങളില്ലാതെ നിഴലനക്കങ്ങളില്ലാതെ കൃത്യതയുടെ കർമ്മമണ്ഡലങ്ങൾ .. ഒടുവിൽ  ക്രമത്തിൽ കളവ് ചെയ്യപ്പെടാനായി  കാത്തിരിക്കുന്ന ഒരു നിധിയായി ഞാൻ മാറിയപ്പോൾ അഞ്ച് വർഷത്തേക്ക് പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയിരുന്നവർ !!! ഗിരീഷ് വർമ്മ ബാലുശ്ശേരി 9605802067

ജലം

  പിറവിയ്ക്കും പുന:സമാഗമത്തിനും സമാധിയ്ക്കും .. നനവിന്റെ തൂവൽസ്പർശം. ശ്വാസമുൾക്കൊള്ളുന്നതും ശ്വാസങ്ങളൊന്നാവുന്നതും കുമിളകളായി ശ്വാസം നിലയ്ക്കുന്നതും  സർവ്വവ്യാപിയായി അനക്കമറ്റ നിന്നിലേയ്ക്ക് ജലസമാധിയ്ക്കായ് പൂക്കൾ കുമിഞ്ഞുകൂടിയ നിന്റെ നീലച്ചുഴിയിലൂടെ എന്റെ സമാധി ... നീർക്കുമിളകളുടെ നിർവികാരച്ചിലമ്പലിൽ അവസാന ശ്വാസത്തിന്റെ ജലമർമ്മരങ്ങൾ ...

നീ കേൾക്കാനായ് ..

  കേൾവിക്കപ്പുറത്തെവിടെയോ അല്ല . ഇപ്പുറം തന്നെ . ഒരു സാന്ത്വന വിളി. ഒരു കൈഞൊടി. വിളി കേട്ടെന്ന കൺ ചലനങ്ങൾ ! ഒന്നുമില്ല ! ഓരോ വിളിയും ശൂന്യാകാശത്തിലേയ്ക്ക് എടുത്തെറിയപ്പെടുന്നത് ! പ്രതിദ്ധ്വനിയായി എന്നിലേക്ക് തന്നെ തിരിച്ചു വരുന്നത് ! കേൾക്കാത്ത ശബ്ദങ്ങൾ വെറും നിർവികാര വാക്കുകളായി വായുവിലലയുന്നു . വാക്കുകൾക്ക് വിളികൾക്ക് ഒരു പുനർജനിക്കാലം വരുമായിരിക്കും . അന്ന് ശുദ്ധസംഗീതം പോലെയൊ വെളിപാട് പോലെയോ അത് നിന്നിലേയ്ക്ക്  കുടിയേറിയേക്കാം . സ്നേഹാമൃതമായി അത് നിന്നെ സർവാംഗം സുഖിപ്പിക്കണേയെന്നാശ ..

മൃതി താളങ്ങൾ

  ഒരു ശ്വാസമതിൻ മീതെ  പിടഞ്ഞുണരുന്നതെന്തുണ്ട് വേറെ ! ഒരു മിടിപ്പതിൻ മീതെ ഖ്യാതിയെന്തിനുണ്ട് വേറെ ! നിലയ്ക്കും ശ്വാസമതിൻ മിടിപ്പും ചിരിയ്ക്കും കരച്ചിലിനുമിടയിൽ കുതിച്ചു പായും ജീവൻ്റെ പിടച്ചിൽ, വലയ്ക്കും ജീവിത പെരുങ്കളിയാട്ടങ്ങൾ . മൃഗതൃഷ്ണയിൽ മുങ്ങിമരിയ്ക്കും മൃദുലമാമനുജൻ്റെ ജീവിതാശകൾ പെരുകുമതിൻ മതിഭ്രമാവസ്ഥകൾ ജനിമൃതിതന്നിലെ തിരയിളക്കങ്ങൾ . ഒരു ശ്വാസമതിൽ പിടയുന്നുണ്ടൊരു സൂര്യനതിലുരുകുന്നുണ്ടൊരു  ജീവൻ തടയാനാവാതെന്തിനോ വൃഥാ കരങ്ങളുയർത്തി ചടുല ഭാവങ്ങൾ  പറയാതെ പോയ വാക്കുകൾ പാകിയ വിത്തെറിഞ്ഞീ ഭൂമിയെയുണർത്തണം  വളർന്നു കയറണമതിൻ ചില്ലകളതിൽ പടർത്തണം സഹജാവബോധങ്ങൾ.

മൊഴി

  അരുതരുത് പുരുഷാ! നിൻ നാമമെത്ര മോഹിതം ! പ്രിയതരമാമതിൻ ലാളനം  മൃദുചുംബനങ്ങളാലെത്ര - ലാസ്യഭാവമായവതരിച്ചു! അതുമിനി വെറുതെയോ! അത് നിനക്കായെതെന്നോ ! ലജ്ജിതയാവുന്നു ഞാൻ.. ഒരുണ്മതൻ ഭാവമായി  പിടഞ്ഞുലഞ്ഞുണർന്ന് മഹാതമസ്സിൽ നിന്നൊ- രുൽക്കയായി പിറന്നവൾ

ഇന്ത്യൻ

   അനിവാര്യമായൊരു  തിരിച്ചുവരവ്  കാത്തു നിന്നവരിൽ നിന്നും  കൊത്തിത്തിന്നവരിൽ നിന്നും  ശിരസ്സറ്റുപോവും മുൻപ് ... കാത്തു നിന്നവരെന്റെ  ശിരസ്സ് കാക്കുമെന്നൊരുറപ്പ് !!? ഒളിവിടങ്ങളിൽ കൊത്തിപ്പറിച്ചവർ  രാകിയെടുക്കുന്നവസാനം  പ്രജ്ഞയും , ചേതനയും . ഒരു രാത്രി മയക്കത്തിനൊടുവിൽ  ചിതൽ തിന്ന  കാൽപ്പാദങ്ങൾ . ഓർമ്മകൾക്ക് മുൻപിൽ  ഭീകരമതിൽ പണിയുന്നവർ . സ്വപ്നാടനം പോലെ  നടത്തിച്ചവസാനം  മുൾക്കാട്ടിലുപേക്ഷിക്കുന്നവർ , ഏറ്റവുമൊടുവിലവർ  എന്റെ കയ്യെഴുത്തു പ്രതിയും  മോഷ്ടിച്ചു . പുതിയൊരധ്യായം തീർത്തവർ  സാമദ്രോഹിയെന്ന്  മുദ്രയും ചാർത്തി . എന്റെ ചിന്തകളെയവർ  വഴി തിരിച്ചുവിടാനൊരുങ്ങും മുൻപ്  ഒരു പിടഞ്ഞു മാറലായിരുന്നു . ജീവിച്ചയിടങ്ങൾ തേടിയവരിനിയും  വരും. രാകിമൂർപ്പിച്ചായുധങ്ങളുമായ് . എന്റെ  രൂപവും  ഗന്ധവും  മറ്‍റൊരടയാളങ്ങളുമില്ലാത്ത  തിരിച്ചറിയാത്ത  അതൊരു തൃശങ്കുവാണേൽപ്പോലും  അത്തരമൊരിടത്താവും  ഇനിയെന്റെ വാസം . എങ്കിലും പ്രിയരേ (?)  വാക്കുകൾ  ശരങ്ങളാക്കുന്ന  എയ...

ഒരു വിളി

  ഉറക്കത്തിലൊരു വിളി കേട്ടുണർന്നു . പരിചിത സ്വരമതിനൊരു യാചനാഭാവം  ഒരു വിറയൽ, വിതുമ്പിയ ശബ്ദം . ഓട്ടുപാത്രത്തിൽ ചിലമ്പൽ പോലൊരു പഴക്കത്തിന്നലയൊലികൾ ... പിടഞ്ഞുണർന്നേൻ ,ചെവിയോർത്തേൻ നിശബ്ദം ഭൂമിയുറങ്ങുന്നു ശാന്തം . പൂമുഖവാതിൽ തുറന്നു ,തൂവെളിച്ചം പിൻനിലാവൊ ,തെരുവിളക്കോ ! കാതോർത്തു ,ഒരു വിളി കേട്ടുവോ ! തണുത്ത കാറ്റിന്നല, ഒരവ്യക്തഗന്ധം ! ഗന്ധമത് ചോരയുടെ ഗന്ധം ! ഞെട്ടിയൊന്നുകൂടിയുണർന്നു മതിഭ്രമമകന്നെങ്കിലുമതേ വിളി തന്നിലതേ യാചന ,വിറയൽ  അതിരൂക്ഷമഴുകിയ ഗന്ധം ! തണുവാമിളം കാറ്റും ,വിളറും വെളിച്ചവും ,രാവിന്നന്ത്യയാമവും ഏകയായൊരു കിളിയുടെ മൂളലും പിന്നിലുപേക്ഷിച്ചുറങ്ങുന്നു വീണ്ടും  അകം തെളിഞ്ഞക്ഷമനായ് വീണ്ടു- മൊരുറക്കത്തിനായൊരുങ്ങി ഞാൻ

അക്കിത്തമച്ചട്ട്

   അക്കിത്തമസ്വസ്ഥമാക്കും  സത്യത്തിനസ്ഥിജ്വരം കണ്ടു . സ്വസ്തിയേകിയതാണതെങ്കിലും വസ്തിയേകിയില്ലാരുമൊരിക്കലും .....

കവിത രചിച്ച ജീവിതം

  ഒരു കവിതയിൽ നീയുണരുമ്പോൾ മന്ദസ്മിതമായ് ഞാനരികേ .. ചില വരികളിൽ നീ വിതുമ്പുമ്പോൾ സാന്ത്വനമായ് തൊട്ടു ഞാൻ. ഒന്നിൽ നീ ജ്വലിച്ചപ്പോൾ രാമഴയായ്, മൌനമായ് പെയ്തു നിറഞ്ഞു ഞാൻ. ആരുമില്ലരികത്തെന്ന് നീ ഭയന്നപ്പോൾ  ഒരു ഭടനെപ്പോലെ  നിശ്ചയദാർഡ്യത്തോടെ . പ്രണയമെന്തെന്ന് നീ മൊഴിഞ്ഞപ്പോൾ പൂങ്കാറ്റായ്  തഴുകി ഞാൻ . ഒടുക്കം ... കാവ്യവും ജീവിതവും കൂടിക്കുഴഞ്ഞപ്പോൾ  ഒരു പിൻവിളിക്ക് കാതോർത്ത് പടിയിറങ്ങിയവൻ ..