ഞാനില്ലാതായാൽ
എന്റെ നിഴലിവിടെയവശേഷിക്കും .
എന്നുമെന്നെച്ചുറ്റി നടന്നവൻ
വേർപെടുന്ന അവസ്ഥയിൽ
അതിനപ്പൂപ്പൻതാടിയുടെ
ലാഘവത്വം
സ്വാതന്ത്ര്യം .
എത്ര ഉയരങ്ങളതിന് കേറാം !
ഒന്നുമോർക്കാതെ
കാറ്റ് കൊണ്ടുപോന്നിടത്ത്
വിശ്രമിക്കാം .
ഞാൻ നട്ട മരത്തിലതിന്
ഊഞ്ഞാലാടാം.
അപ്പോഴതിനെന്റെ മണം
കിട്ടിയേക്കാം .
അതിന്നുച്ചിയിലിരുന്ന്
എന്റെ ആകാശയാത്ര കാണാം .
പെരുമഴയോടൊപ്പം
മണ്ണിൽ പതിച്ചേക്കാം .
എന്റെ കാലടിയമർന്ന
കുഴിയിലത്
പറ്റിപ്പിടിച്ച് കിടന്നേക്കാം .
എന്റെ മണമതിന് കിട്ടുമല്ലോ .
ഒടുക്കം കറുത്ത വിത്ത്
വേർപെടുമ്പോൾ
ഒരു നൂറ് നൂലിഴകളായ്
ചിന്നിച്ചിതറാം .
എന്റെ നിഴലിനപ്പഴേ
മുക്തി ലഭിക്കുളളു.
എനിക്കും ....
Comments
Post a Comment