ഗന്ധമാപിനികൾ
അങ്ങിനെയിരിക്കെയാണ്
അയാൾ പോയെന്ന് കേൾക്കുന്നതും,
ചെവിയിൽ കൂടെ
ഒരായിരം കിളികൾ
ഒന്നിച്ച് പറന്നിറങ്ങിയതും .
വക്രിച്ച മുഖം കാട്ടിയാണിന്നലെ
പതിവുപോലെയയാൾ മടങ്ങിയത് .
കിടപ്പിലും മുഖഭാവമത് തന്നെ
കൂടാതെ ഇടംകണ്ണിറുക്കിയാ പുഞ്ചിരിയും .
ഓർത്തതെന്താവുമയാൾ
പോകും നേരം .
തെക്കെപ്പറമ്പിലെ
ഉന്നമരത്തിൽ കുടിയേറിയ
കടവാവലുകളെയോടിക്കാൻ
വേരോടെ മരം പിഴുതെറിഞ്ഞ് മാറ്റി
നിശ്വസിക്കവേയാണ് ഞങ്ങൾ കണ്ടതും
വക്രിച്ച മുഖം കാണിച്ചതും .
മരണം കൊണ്ട് വരുന്ന പക്ഷികളാണിവ
എന്ന പിറുപിറുക്കലും
തിരിഞ്ഞു നടക്കലും ..
ശവദാഹം കഴിഞ്ഞ് മടങ്ങവേ
ഉന്നമരം വീണയിടത്തതേ
ഉന്നമരം.
മരത്തിൽ നിറയെ കറുത്ത കായ്കൾ .
കിർ.....
പൊടുന്നനവെ ഉന്നക്കായകൾ
പൊട്ടിച്ചിതറി.
മൃദുലമാം പഞ്ഞികൾ
മേലാസകലം പൊതിഞ്ഞു .
പഞ്ഞികൾക്ക് അവന്റെ മണമുണ്ടായിരുന്നു .
അവന്റെയതേ വിയർപ്പുഗന്ധം ..
Comments
Post a Comment