കൊയ്ത്തുകാലം
പറഞ്ഞതെല്ലാം
പതിരല്ലെന്നറിക നീ
നീ വിതച്ചതെല്ലാം
മുളച്ചുപൊങ്ങുന്നു
വിളഞ്ഞതെല്ലാം
മൊഴി മുത്തെന്നറിക നീ .
പകർന്നതെല്ലാം
പകുത്തെടുത്തോർ
ഞങ്ങളതിന്റെ
രുചിഭേദമറിഞ്ഞോർ .
വിറ്റു തിന്നോർ
ഞങ്ങളീ ഭൂമിയെ
കാടിനെ ,വായുവിനെ
പ്രപഞ്ചത്തെയൊക്കെയും.
തിന്നുന്മത്തരായോർ
ഞങ്ങളിന്ന് നിന്നെയറിവീല ..
കാടിൻ ,പുഴതൻ
വിളി കേൾക്കുന്നു ദൂരെ
ദുഷിച്ച വായു വലിച്ചു കേറ്റി
നിന്നെ തെറി പറഞ്ഞുന്മത്തരാവുന്നു .
ഒരു കല്ലെടുക്കുന്നു
നിൻ നെറ്റിമേലെറിയുന്നു .
ഇറ്റി വീഴുന്നു ചോരയല്ലത്
കാട്ടരുവിയാണ് ,പച്ചമണ്ണിൻ
ഗന്ധമതേതോ കാട്ടു-
പൂക്കൾ തൻ ഗന്ധമോ ?
Comments
Post a Comment