ഭ്രാന്തൻ പ്രണയങ്ങൾ
എന്നെയറിയുമോയെന്ന്
ചോദിക്കുന്നു
പുലരികൾ ,നട്ടുച്ചകൾ ,
നിറഞ്ഞ സന്ധ്യകൾ,
രാവെട്ടങ്ങൾ ..
എന്നെ മറന്നോയെന്ന്
ഞാൻ ചോദിക്കും പോൽ...
ഓരോ നിറങ്ങൾ കാട്ടിയെന്നെ
ഉന്മത്തനാക്കുന്നു .
അറിയുമെങ്കിലു-
മറിയില്ലെന്നുത്തരം.
കിളിപാടും കാവുകളിൽ
മഞ്ഞവെയിൽ നിറങ്ങളോടൊത്താടിയത്!
മഞ്ഞളിൽ കുളിച്ചത് !
നാഗഫണങ്ങൾ
ഉരുമ്മിയുരിഞ്ഞെറിഞ്ഞ
ഉടൽ നിറങ്ങൾ !
ഓർമ്മയുണ്ടോ !
ഒടുവിൽ നാഗഫണത്താലിയണിഞ്ഞ്
നീ മറഞ്ഞത് !
കുന്നിൻ മുകളിലെ നട്ടുച്ചയിൽ
ചരൽക്കല്ലുകളുകളെയുരുമ്മിക്കരയിച്ച
സുഖദംശന പിടച്ചിലുകൾ !
ഒരു ദേവത !
വിളിപ്പുറത്തെ ദേവത !
മഞ്ഞിറങ്ങുന്ന സന്ധ്യയിൽ
മഞ്ഞിലലിഞ്ഞു ദേവത!
പൊട്ടിച്ചിരിയുടെ
പ്രതിധ്വനിയിൽ
മഞ്ഞ് ദേവതയെന്ന്
നിനക്ക് പേർ !
കാൽ ചങ്ങലക്കിലുക്കങ്ങൾക്കിടയിൽ
വാതിലോടാമ്പൽ
നീക്കിയെത്തുന്നത്
ഏത് ദേവതയാവും !
ഇന്ന് പുലരിയില്ല
ഉച്ചകളില്ല
മഞ്ഞൾ സന്ധ്യകളില്ല
ഉതിരും രാക്കിളി മർമ്മരങ്ങളും ...
വാക്കുകൾ എന്നിലേക്ക്
തിരിച്ചെത്തുന്ന
ഗുഹാതീരങ്ങൾ മാത്രം !
Comments
Post a Comment