അകലങ്ങളിൽ

 

എന്നിൽ നിന്നും നിന്നിലേക്കും 

നിന്നിൽ നിന്നും എന്നിലേക്കും 

ഉറപ്പേറിയൊരു സഞ്ചാരപഥമുണ്ടായിരുന്നു .

ഇന്നതൊരു നൂൽപ്പാലമായിരിക്കുന്നു .

ഏതു നിമിഷവും 

പൊട്ടിവീഴേക്കാവുന്നത് .

അഗാധങ്ങളിലെ 

കാത്തിരിപ്പല്ല .

അനാദികാലം മുതൽക്കുള്ള 

കാത്തുവെപ്പാണ് 

കൈമോശം വന്നത്..


കളിപ്പാവകൾ നമ്മൾ 

തീപ്പന്തങ്ങൾ നമ്മൾ 

നിതാന്ത ജാഗ്രത പുലർത്തേണ്ടതിനെ 

നിർവികാര ചിന്താദാരിദ്ര്യമാക്കി നമ്മൾ.

നീയാണോ കുറ്റക്കാരൻ !

ഞാനോ കുറ്റക്കാരൻ!

നമ്മളെന്ന് പറയുന്നവരാരെങ്കിലും ?


കുറുക്കന്റെ ഞൊട്ടിനുണയലായി 

ആദ്യത്തെ നമ്മുടെ പിണക്കം 

പരസ്പരം ചീറിയടുത്ത 

നമ്മളെ നോക്കി 

ഗ്യാലറിയിലെ കാണികളായവർ ..

ഒരിയ്ക്കൽ ചോര നുണഞ്ഞാൽ 

പിന്നീട് രുചിയോർത്തു വരുമത്രെ ..

വന്നു ...

തെരുവുകളിൽ 

സിനിമാശാലകളിൽ 

ആരാധനാലയങ്ങളിൽ 

വെളിമ്പറമ്പുകളിൽ 

വെറുതെ പൊട്ടിത്തെറിക്കുകയോ 

വെട്ടിത്തീരുകയോ ,

കുത്തിപ്പിളരുകയോ ചെയ്തു നമ്മൾ..


കൊടികളിൽ കോർത്ത 

ജീവനുള്ള മാംസാഹാരം .

ആരാധാനാലയങ്ങളിലിരുന്നും 

രുചിയോടെ മാംസം രുചിച്ചവർ ..


ഒരു സൂത്രധാരനിലും 

ഒന്നും പിഴക്കുന്നില്ല..

അവനാടിപൊയ്ക്കഴിയുമ്പോൾ 

ഭൂതഗണങ്ങളിറങ്ങും .

രക്തപുഷ്പാഞ്ജലികളും 

ബലിയറവുകളും നൽകി 

നമ്മളെന്നും ശക്തി സംഭരിച്ചു വെച്ചു .


വേലികൾക്കപ്പുറമിപ്പുറമായപ്പോൾ 

ഉഗ്രതാണ്ഡവം .

മകുടങ്ങൾ തകർത്ത ദിനം 

മറ്റൊരു ശിലായുഗം .

ഇന്നത് പിറന്നയിടങ്ങളിൽ 

അന്യഥാബോധങ്ങളുണർത്തി 

ആറാട്ടിനോടടുത്തിരിക്കുന്നു. 


നേർരേഖയിൽ നിന്നും 

നമ്മളെന്ന് തിരിഞ്ഞുനോക്കും ...!!!

നിന്റെ യാത്രയിലും 

എന്റെ യാത്രയിലും 

നാം പണിത മൈൽക്കുറ്റികൾ .

അടയാളപ്പെടുത്തലുകൾ ..


നൂൽപ്പാലത്തിനടുത്തെത്തി നമ്മൾ...

തിരിഞ്ഞുപോകാം...

അല്ലെങ്കിൽ 

ഒന്നിച്ചാ നൂൽപ്പാലം കടക്കാം....

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്