പുറപ്പെട്ട് പോകുന്നവർ
ഒന്നും പറയാതെയാണച്ഛൻ
നടന്നു മറഞ്ഞത് .
മീൻ വറുത്തത്
ഇച്ചിരി കരിഞ്ഞില്ലേ
എന്ന് ചോദിയ്ക്കാനൊരുങ്ങിയതാണമ്മ!
അതേ.. എന്ന വിളിയിൽ തന്നെ നിർത്തി .
(സസ്യാഹാരിയായ അച്ഛനോട് ....)
മഞ്ഞൾക്കറ പുരണ്ട വേഷ്ടിയിൽ
മുഖമമർത്തുമ്പോൾ
ദൂരങ്ങളിലേയ്ക്ക് പടർന്നിരുന്നച്ഛൻ .
ആറൊ... ഏഴോ ..
തവണകളെണ്ണിത്തിട്ടപ്പെടുത്താൻ
ധൈര്യം വന്നില്ല .
ഉച്ചയുടെ കുറുകിയ നിഴലുകളിലേയ്ക്ക്
നോട്ടങ്ങളെറിഞ്ഞമ്മ .
ഒരു ദീർഘനിശ്വാസത്തിൽ
കരിഞ്ഞുണങ്ങിയ പാടം കടന്ന്
കരിമ്പനകളുലഞ്ഞു ..
അടുക്കളയിൽ നിന്ന്
പൂമുഖത്തേയ്ക്ക്
തിരിച്ചങ്ങോട്ടും..
അച്ഛൻ തേടി പോയ
യാത്രാ വഴികളിലെ
സ്നാനഘട്ടങ്ങളും
ദർഗ്ഗകളും
സൂഫിവര്യന്മാരും
അമ്മയെക്കണ്ടു ..
ഇത്രയും ദീർഘമായ വഴികൾ
വേറെയില്ലെന്ന്
അവർ പറയുന്നുണ്ടായിരുന്നു .
ഏകാന്തമായ
അടുക്കളയ്ക്കുള്ളിൽ
അമ്മ ചടഞ്ഞിരുന്നു .
അരുകിൽ തേഞ്ഞ പലക
മുറിയൻ ചിരവ,
വക്ക് പോയ അലൂമിനിയം പാത്രം.
അമ്മയിൽ നിന്നൊരു
ദീർഘനിശ്വാസം കൂടി .
പുറപ്പെട്ട് പോയ
ദൂരങ്ങളിലെവിടെയോ
അച്ഛനതിന്റെ അലകളെത്തിപ്പിടിച്ചു .
മോക്ഷം ..മോക്ഷം ...
ആ ദൈവീക പ്രഭയിൽ
അച്ഛനാകെ അഴിഞ്ഞുലഞ്ഞു ....
Comments
Post a Comment