പ്രണയകവിതകൾ 21
1. പ്രണയമിന്നസ്വസ്ഥമായ്
ചരിക്കുന്നു
പ്രണയമിന്ന് സ്നേഹശൂന്യമായ്
ചിരിയ്ക്കുന്നു ......
2. ഒരൊറ്റ
കയറിൽ
തൂങ്ങി
പ്രണയം
സാർത്ഥകമാവുന്നു ..
3. ഒരു പൂവിൽ
നിന്റെ ഹൃദയം
വെച്ച് നീട്ടുമ്പോൾ
നീ ഹൃദയശൂന്യനെന്ന്
പറഞ്ഞതെത്ര ശരി !
4. ഞാൻ നിന്നെ സ്നേഹിക്കുന്നു .
പ്രണയസാഫല്ല്യ (?) ശേഷം
നിനക്കീ
വരികൾ
തെറ്റാതെ
പറയാനാവുന്നില്ലല്ലോ !!!
5. മരിച്ചതിനും
പോയ് പോയതിനുമാണ്
ഓർമ്മ ദിനങ്ങൾ !
എങ്കിൽ
പ്രണയത്തിനും
കറുകയും
എള്ളും
വെള്ളവും
ചേർത്തൊരുരുളച്ചോറ് !
6. ഞാനും നീയും
പ്രണയിച്ചപ്പോൾ
ലോകം ചുരുങ്ങി
നിശബ്ദതയിൽ
ഒരു O വട്ടമായി .
ഞാനും നീയുമറിഞ്ഞപ്പോൾ
ശബ്ദകോലാഹലങ്ങൾ
നമ്മെ പുൽകി .
അപ്പോഴാണ്
നമ്മളൊറ്റയായതും
വെവ്വേറെ O വട്ടത്തിൽ
ഒതുങ്ങിയതും ...
7. അഭിനവ
പ്രണയകാലത്ത്
വല്ലഭന്
ആസിഡുമായുധം !
8. പൂക്കളിൽ
സുഗന്ധരാജനെനിക്കിഷ്ടം .
നീ മൊഴിഞ്ഞൊരിക്കൽ .
നിന്റെ കണ്ണിലൊരായിരം
വർണ്ണജാലങ്ങൾ .
തൊട്ടരികത്തെ
മുക്കുറ്റി പൂക്കൾ
പറിച്ച് ഞെരിച്ചമർത്തി
പ്രണയായാവേശത്തോടെയവൾ .
പ്രണയത്തിന്
കണ്ണില്ല
എന്ന് പറഞ്ഞതാരാണ് !!
9. പവിഴമല്ലിപ്പൂക്കളെന്ന് നീ
മുള്ളിൻമുരിക്കെന്ന് ഞാൻ
തുടക്കം
ഒടുക്കം
എന്ന് മുൻഷി !
10. താടിയും മുടിയും നീട്ടി
ഭ്രാന്തനായലഞ്ഞു
പ്രണയപ്പാതി .
സ്ലീവ് ലെസ് ബ്ലൌസ്ലിട്ട്
ബീ എം ഡബ്ല്യുവിലോടി
മറുപാതി...
11.
നാരായണിയുടെ
പ്രണയചിഹ്നം
മതിലിനപ്പുറം
ഇന്നുമുയർന്നും
താണുമങ്ങിനെ.
അറിയാനാളില്ലാതെ ..
12.
കരിനിറഞ്ഞ
ചുവരിൽ
മഞ്ഞൾപ്പൊടിയാൽ
അവളെഴുതി
"പ്രണയ ശിഷ്ടം ''
13 .
പ്രായോഗികമല്ലാത്ത
പ്രതിജ്ഞകളുടെ
ആവർത്തന വിരസത
നിറഞ്ഞ കാലം
പ്രണയകാലം ..
മാടപ്രാക്കളിൽ
നിന്ന്
കോഴിപ്പോരിലേയ്ക്കുള്ള ദൂരം ..
വിരസ കാലം ...
14.
വിമലയുടെ
സുമിത്രയുടെ
സുഹറയുടെ
തുളുമ്പാത്ത
പ്രണയം
വിസ്മയങ്ങൾ
തീർത്തത് .
വിലമതിക്കാനാവാത്ത
പ്രപഞ്ച നിഗൂഢത .
പുരുഷന്റെ
തൃലോക തോൽവി !
പടരാതെ പോയ
അണിയാതെ പോയ
സ്വർഗ്ഗ വൈഡൂര്യ രത്നഹാരങ്ങൾ !!
15.
പാടില്ല പാടില്ല നമ്മെ നമ്മൾ ...
അന്ന്
പാടിയിരുന്നേങ്കിൽ
ചന്ദ്രിക
രമണനെ
കയ്യൊഴിയുമായിരുന്നില്ല !
16.
ജനിതക
വൈവിധ്യങ്ങൾക്കിടയിലും
ആൺ-പെൺ ഭാവങ്ങൾ
ഒന്നെന്ന്
പ്രണയം സാക്ഷി .
ഞാനെന്ന ആദ്യ പുരുഷനിലും
പെണ്ണെന്ന തിരിച്ചറിയലിലും
നിറഞ്ഞു തുളുമ്പിയത് ..
17 .
ദ്വന്ദ ഭാവങ്ങളിൽ
പ്രസരിപ്പോടെ
തിളങ്ങി നിൽക്കും .
ഏക ഭാവത്തിൽ
മങ്ങലോടെ
മയങ്ങി
സാക്ഷാൽക്കാരവേദിയിൽ
പിണങ്ങിയകലുന്ന
പ്രണയദൈന്യം
കാഴ്ചാ നൈരന്തര്യം ..
18.
വരും ജന്മത്തിലെങ്കിലു -
മൊന്നാവാമെന്നാവുമ്പോൾ
ഒരു പുഴുവായ്
ജന്മമെങ്കിലെന്നെ നീ
തിരിച്ചറിഞ്ഞീടുമോ
എന്നവൾ !
വൃഥാവിലാവുമോ
വരും ജന്മവും !
19.
കടലെന്ന പോലെ ?
ഉം .. ഉം ...
ആകാശമെന്ന പോലെ ?
ഉം..ഉം..
ഭൂമിതന്നാഴമെന്ന പോലെ ?
ഉം...ഉം...
ചക്രവാളം ?
സമുദ്രനീലിമ ?
പ്രപഞ്ച ഗഹനത?
ഉം .... ഉം.. ഉം...
പിന്നെ ?
നീയെന്നപോൽ
നീയെന്നപോൽ
മാത്രം !!
20.
പ്രണയം
പണയം
വെച്ചവൾ
പുതു ജീവിതം
തുടങ്ങി .
പണയം
പഴകിയപ്പോൾ
കടം വീട്ടി
തിരികെയെടുത്തവൾ
മറ്റൊരു
ജീവിതം തുടങ്ങി !
Comments
Post a Comment