അക്ഷര ജന്മം

 


ഞാനക്ഷരമാണ് .

നശിക്കാത്തതെന്ന് 

പൂർവ്വസൂരികൾ മുതൽ..

കുഞ്ഞുവായിലമ്മയായ്

പിറക്കുന്നാദ്യം

പഠിച്ചും പഠിപ്പിച്ചും

പറയിപ്പിച്ചും

കൂട്ടക്ഷരങ്ങളായ് ഞാൻ .

യാത്രയിൽ

മൌനാക്ഷരങ്ങളായ്

ഒറ്റയിൽ

മയങ്ങുമക്ഷരമായ്

കൂട്ടായ്മയിൽ

മുനയുള്ള വാചകങ്ങളായ്

തെരുവിലലറും

കൂറ്റൻ പ്രകമ്പനങ്ങളായ് .

ഞാനിരമ്പിയാർക്കുന്നു .


എന്നിലൂടൊരു പുതു ജന്മം

കാക്കും പ്രണയിതാക്കൾ 

വേർപിരിയലിൽ

കണ്ണീരിലെന്നെ  നനയ്ക്കും .

വിട ! 


വേലികൾ കെട്ടും

വേലികൾ പൊളിയ്ക്കും

പ്രയോഗത്തിലെന്നെ

വിടർത്തും ,വികലമാക്കും

വിയർക്കും 

ഞാനൊന്ന് നാവിലെത്താത്തതിനാൽ .

വേദികൾ കയർക്കും

എന്നെ കടന്ന്

ചീമുട്ടകളും

ബോംബുകളും

വാരിയെറിയും .


എന്നെ പഠിച്ചൊരാൾ

മതിമറന്നുന്മത്തനായ്

തെരുവിൽ

ഭ്രാന്തനായ് പിറുപിറുക്കുന്നു .

ഒരർദ്ധരാത്രിയിൽ

ഒരു വെളിപാടിൽ

എന്നെ സർവ്വാംഗമറിഞവൻ!


ഒരൊറ്റ പുലമ്പലിൽ

ഒരു കുലം മുടിഞ്ഞു .

ഒന്നെന്നെ മറന്നതിൽ

ഒരു ജീവിതം മറഞ്ഞു .

പറയാൻ മടിച്ചതിനാൽ

ഒരു ജന്മം പാഴായി ,മുരടിച്ചു .

പാഴ്ജന്മങ്ങളിൽ ഞാൻ

വലിച്ചിഴച്ചേയിരുന്നു .


പ്രതിഷേധമാവാതെ പോയ ഞാൻ

കീഴടങ്ങിയ സ്ത്രീത്വത്തിൻ

ഉൾവിലാപമായ് .

ഇരുട്ടറകളിൽ

പ്രതിധ്വനിയായ്

ഒടുങ്ങിപ്പോയ് ഞാൻ ...


ഞാനിങ്ങനെയൊക്കെയായിപ്പോയ്

പാഴ്‌വേല ചെയ്യുമിവന്റെ

കയ്യിലെ പാവയായും..

ഗുഹാക്ഷരമായുണർന്നും

കല്ലക്ഷരമായ് നടന്നും

പ്രസ്സക്ഷരമായ് തുടർന്നും

ഉണ്ടുമുണ്ണാതെയും

ഉറങ്ങിയുറങ്ങാതെയും 

വീണ്ടുമൊരു

കടലാസിൻ

താളിലൊരു

ദിവ്യാക്ഷരമായൊ

അന്ത്യാക്ഷരമായൊ

പിറക്കുന്നൊടുങ്ങുന്നു .

ചരം എന്നോ

അചരമെന്നോ 

വിളിയ്ക്കുമെന്നെ ഞാൻ ?

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്